ന്യൂയോർക്ക്: കേൾവിശക്തിയില്ലാത്ത കൊതുകുകൾക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയില്ലെന്ന നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഇർവിനിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് നിർണായക പഠനം നടത്തിയിരിക്കുന്നത്. ഡെങ്കിപ്പനിയുൾപ്പെടെയുള്ള കൊതുക് പരത്തുന്ന രോഗങ്ങങ്ങളുടെ പ്രതിരോധത്തിൽ നിർണായകമാണ് ഈ പഠനം.
പറക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് കൊതുകുകൾ ഇണകളെ കണ്ടെത്തുന്നത് എന്നാണ് പഠനം പറയുന്നത്. പറക്കുമ്പോൾ ഉയരുന്ന ചിറകടി ശബ്ദമാണ് ഇണകളെ ആകർഷിക്കുന്നത്. പറക്കുമ്പോൾ മികച്ച ശബ്ദമുണ്ടാക്കുന്ന പെൺ കൊതുകുകളെ ആൺ കൊതുകുകളെ തേടിക്കണ്ടെത്തുന്നു. ശേഷം ഇവ ഇണചേരുകയും പെൺ കൊതുകുകൾ മുട്ടയിടുകയും ചെയ്യുന്നു.
പരീക്ഷണത്തിനായി കൊതുകുകളുടെ ജനിതക ഘടനയിൽ ഗവേഷകർ മാറ്റം വരുത്തി കേൾവിശക്തി ഇല്ലാതാക്കി. തുടർന്ന് ഈ ആൺ കൊതുകുകളെയും പെൺ കൊതുകുകളെയും മൂന്ന് ദിവസം ഒരേ കൂടിനുള്ളിൽ വളർത്തുകയായിരുന്നു. നിരീക്ഷണ കാലയളവിൽ ഈ പെൺ കൊതുകുകളും ആൺ കൊതുകുകളും തമ്മിൽ ഇണ ചേരുന്നില്ലെന്ന് വ്യക്തമായി.
ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ഈ വിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. രോഗവ്യാപനം ഏറ്റവും കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ആൺ കൊതുകുകളുടെ കേൾവിശക്തി ഇല്ലാതാക്കാം. ഇത് ഇണചേരലും അതുവഴിയുണ്ടാകുന്ന പ്രജനനവും ഇല്ലാതാക്കും. അങ്ങനെ രോഗവ്യാപനം കുറയ്ക്കാമെന്നാണ് ഇവരുടെ അനുമാനം.
Discussion about this post