നയൻതാര ധനുഷ് പോര് മുറുകുന്നു . പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നയൻതാരക്കെതിരെ ധനുഷ് നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെ നയൻസ് പങ്കുവച്ച ഇൻസ്റ്റഗ്രാം സേറ്റാറി വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കർമ എന്ന് പറഞ്ഞാണ് സ്റ്റോറി താരം പങ്കുവച്ചിരിക്കുന്നത്. ധനുഷിനെതിരെയുള്ള ഒരു ഒളിയമ്പാണ് ഇതെന്നാണ് വിലയിരുത്തൽ .
നുണകളാൽ നിങ്ങൾ ആരുടെയെങ്കിലും ജീവിതം തകർത്താൽ, അതൊരു വായ്പയായി കണക്കാക്കണം. അത് പലിശ സഹിതം നിങ്ങൾക്ക് തന്നെ തിരികെലഭിക്കും’, നയൻതാര പങ്കുവെച്ച സ്റ്റോറിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം പകർപ്പവകാശം ലംഘിച്ചെന്ന് കാട്ടി ഹൈക്കോടതിയിൽ ധനുഷ് ഹർജി നൽകിയിരുന്നു. .ധനുഷിന്റെ ഹർജി മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. നയൻതാരയുടെ വിവാഹവുമായി ബന്ധപ്പെട്ട നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നയൻസ് രംഗത്ത് വന്നിരുന്നു. ധനുഷിനെതിരെ തുറന്ന കത്തുമായാണ് താരം എത്തിയത് .ഈ കത്താണ് വലിയ വിവാദമായി മാറിയത്.
ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാണിച്ച് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് നയൻതാരയെ പ്രകോപിച്ചത്. മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ ഡോക്യുമെൻററി ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്തത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ ഉണ്ട്.
Discussion about this post