ന്യൂഡൽഹി : എല്ലാ വിഭാഗത്തിനും സ്‌കൂൾ വിദ്യാഭ്യാസം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലുടനീളം 28 പുതിയ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് മോദിയുടെ പരാമർശം.
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്‌കൂൾ വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തിൽ രാജ്യത്തുടനീളം 28 പുതിയ നവോദയ വിദ്യാലയങ്ങൾക്ക് ഞങ്ങളുടെ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട് എന്ന് മോദി പറഞ്ഞു. 28 നവോദയ വിദ്യാലയങ്ങൾക്കും 8,232 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. 82,560 അധിക വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. കേരളത്തിലും ഒരു പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി ആണ് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്കും നവോദയ വിദ്യാലയങ്ങൾക്കും അനുമതി നൽകിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് കൂടാതെ അദ്ധ്യാപക ഉദ്യോഗാർത്ഥികൾക്കും ഏറെ ഗുണകരമായ തീരുമാനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രീയ വിദ്യാലയത്തിലും 960 വിദ്യാർത്ഥികൾ ഉണ്ടാകുമ്പോൾ 63 പേർക്ക് അധ്യാപക, അനധ്യാപക തസ്തികതകളിൽ തൊഴിൽ ലഭിക്കുകയും ചെയ്യും. 5,388 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങൾ ആണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ തീരുമാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ഏറ്റവും കൂടുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിച്ചിരിക്കുന്നത് ജമ്മുകശ്മീരിനാണ്. ആകെ 13 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഇവിടെ പുതുതായി ആരംഭിക്കുന്നത്. കേരളത്തിൽ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ചിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങൾ കൂടാതെ നവോദയ വിദ്യാലയങ്ങളും കൂടുതലായി ആരംഭിക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും. പുതുതായി ആരംഭിക്കുന്ന ഓരോ നവോദയ വിദ്യാലയങ്ങളിലും 560 വിദ്യാർത്ഥികൾ വീതം ആയിരിക്കും ഉണ്ടായിരിക്കുക.
Discussion about this post