ചെന്നൈ : അഭിപ്രായസ്വാതന്ത്ര്യം എന്നാൽ എന്തും പറയാനുള്ള ലൈസൻസ് അല്ലെന്ന് ഹൈക്കോടതി.അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പേരിൽ മര്യാദയുടെ അതിരുകൾ മറികടക്കരുതെന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങൾക്കും ചില മന്ത്രിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു ക്രിമിനൽ നടപടി നേരിടുന്ന അണ്ണാഡിഎംകെ നേതാവിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയാണു കോടതിയുടെ ഈ നിരീക്ഷണം.
ഹർജിക്കാരി ഉപയോഗിച്ച വാക്കുകൾ വിധിയിൽ പരാമർശിക്കാൻ പോലും താൽപര്യമില്ലെന്നും അത്ര മോശമാണെന്നും ഹർജി തള്ളിയ ജസ്റ്റിസ് എ.ഡി.ജഗദീഷ് ചന്ദിര പറഞ്ഞു. മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി ഹർജിക്കാരി സമർപ്പിച്ച മാപ്പപേക്ഷ ആത്മാർഥതയോടെ അല്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.
2024 സെപ്റ്റംബർ 22ന് സേലം ജില്ലയിലെ ആറ്റൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് അണ്ണാഡിഎംകെ വനിതാ വിഭാഗം സംസ്ഥാന ഡപ്യൂട്ടി സെക്രട്ടറി അമുദ വിവാദ പരാമർശങ്ങൾ നടത്തിയത്. പൊതു സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള പ്രസ്താവന നടത്തി എന്നത് അടക്കം 3 വകുപ്പുകളിൽ പൊലീസ് കേസെടുത്തതോടെയാണു മുൻകൂർജാമ്യം തേടി അമുദ ഹൈക്കോടതിയിലെത്തിയത്.
Discussion about this post