പാലക്കാട്: ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് പിടയുകയായിരുന്ന സുഹൃത്തുക്കളെ സാഹസികമായി ഇടപെട്ട് രക്ഷപ്പെടുത്തി അഞ്ചാം ക്ലാസ്സുകാരൻ. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് സിദാനാണ് അവസരോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ചത്. ഷോക്കേറ്റ് സഹപാഠികൾ ജീവന് വേണ്ടി പിടയുമ്പോൾ അപകട സാധ്യത വക വയ്ക്കാതെ തൊട്ടടുത്ത് കണ്ട ഉണങ്ങിയ കമ്പുപയോഗിച്ച് സിദാൻ വൈദ്യുതി പ്രവാഹവുമായുള്ള ബന്ധം തട്ടി മാറ്റുകയായിരുന്നു.
കല്ലായത്ത് വീകോട്ടോപ്പാടം കൊടുവാളിപ്പുറം ട്ടില്‍ ഉമ്മർ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകനാണു മുഹമ്മദ് സിദാൻ (10).
ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. സിദാനൊപ്പം സുഹൃത്തുക്കളായ മുഹമ്മദ് റാജിഹും ഷഹജാസും ഉണ്ടായിരുന്നു. റാജിഹ് തട്ടിക്കളിച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടില്‍ തൊട്ടടുത്ത പറമ്പിലേക്ക് വീണു പോവുകയായിരുന്നു .
ഇത് എടുക്കാനായി മതിലില്‍ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍വഴുതി. എന്നാൽ പെട്ടെന്ന് പിടിച്ചത് തൊട്ടടുത്തുള്ള വൈദ്യുതിത്തൂണില്‍ ആയിപ്പോയി. ഇതേ തുടർന്ന് ഫ്യൂസ് കാരിയറിന്റെ ഇടയില്‍ കൈകുടുങ്ങി റാജിഹിന് ഷോക്കടിക്കുകയായിരുന്നു. താഴേക്കു തൂങ്ങിക്കിടന്നു പിടയുന്നതു കണ്ട് കാലില്‍ പിടിച്ചു വലിക്കാൻ ശ്രമിച്ചതോടെ ഷഹജാസിനും ചെറിയതോതില്‍ ഷോക്കേറ്റു. ഉടൻ തന്നെ മുഹമ്മദ് സിദാൻ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പ്കൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു.
കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ ഉടൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സനല്‍കി. വീട്ടില്‍ മുൻപ് ഉണ്ടായ അപകടത്തില്‍ നിന്നാണ് ഷോക്കേറ്റാല്‍ ഉണങ്ങിയ വടികൊണ്ട് തട്ടിമാറ്റുന്ന അറിവു ലഭിച്ചതെന്നു സിദാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post