കോഴിക്കോട്: പൂനെയിലെ സൈനിക കേന്ദ്രത്തിൽ നിന്നും നാട്ടിലേക്ക് തിരിച്ച സൈനികനെ വീടെത്തുന്നതിന് അല്പം മുമ്പ് കാണാതായെന്ന ആരോപണത്തിൽ ദുരൂഹത. കണ്ണൂർ എത്തിയെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞെങ്കിലും അവസാന ഫോൺ ലൊക്കേഷൻ കാണിക്കുന്നത് പൂനെ എന്നാണ്. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.
ഇതേ തുടർന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പൊലീസ് സംഘം പൂനെയിലേക്ക് തിരിച്ചിട്ടുണ്ട് . പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്.
കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്ന് അന്വേഷണ സംഘത്തിന് മനസിലായത്. വിഷ്ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാൻ തീരൂമാനിച്ചത്.
നിലവിൽ എലത്തൂര്‍ എസ് ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പൊലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭ്യമായ വിവരം.അതേസമയം സൈനികരുടെ നേതൃത്വത്തില്‍ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്.
കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. അമ്മയെ വിളിച്ച് കണ്ണൂരിൽ എത്തിയെന്ന് പറഞ്ഞെങ്കിലും രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Discussion about this post