മുംബൈ: ഇൻജക്ഷൻ വയ്ക്കാൻ പേടിയുള്ളവർക്കായി എത്തുന്നു വേദനയോ ഇല്ലാത്ത സിറിഞ്ച്. ബോംബെ ഐഐടി സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ചിരിക്കുകയാണ്. സൂചി ഇല്ലാതെ തന്നെ മരുന്ന് ശരീരത്തിലെത്തിക്കാൻ കഴിയുന്ന ‘ഷോക്ക് സിറിഞ്ച്’ ആണ് കണ്ടുപിടിച്ചിരിക്കുന്നത്.
പുതിയ കണ്ടെത്തല്‍ വഴി തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ലെന്നതാണ് പ്രത്യേകത. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് സിറിഞ്ച് വികസിപ്പിച്ചതെന്ന് കണ്ടെത്തലിന് നേതൃത്വം നൽകിയ വിരൻ മെനസസ് പറയുന്നു. ജേണൽ ഓഫ് ബയോമെഡിക്കൽ മെറ്റീരിയൽസ് ആൻഡ് ഡിവൈസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
എലികളിൽ ആണ് ആദ്യമായി പരീക്ഷണം നടത്തിയത്. ഈ പരീക്ഷണം വിജയമാണെന്നും മനുഷ്യരിൽ പരീക്ഷിച്ചതിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും സംഘം വ്യക്തമാക്കി. സൂചികളുള്ള സിറിഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി, ഷോക്ക് സിറിഞ്ച് ചർമ്മത്തിൽ തുളച്ചുകയറാൻ ശബ്ദത്തിൻ്റെ വേഗതയേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഉയർന്ന ഊർജ്ജ സമ്മർദ്ദ തരംഗങ്ങൾ (ഷോക്ക് വേവ്സ്) ഉപയോഗിക്കുന്നു. ശരീരത്തിൽ തലമുടിയുടെ വീതിയുടെ അത്രയും ചെറിയ മുറിവ് മാത്രമാണുണ്ടാകുക. 2021-ൽ പ്രൊഫ. മെനെസെസിൻ്റെ ലാബിൽ വികസിപ്പിച്ച ഷോക്ക് സിറിഞ്ചിന് സാധാരണ ബോൾപോയിൻ്റ് പേനയേക്കാൾ അൽപം നീളമുണ്ട്.
സിറിഞ്ചിൽ പ്രഷറൈസ്ഡ് നൈട്രജൻ വാതകമാണ് പ്രയോഗിക്കുന്നത്. രോഗികൾ മരുന്ന് ശരീരത്തിൽ എത്തുന്നത് അറിയുക പോലുമില്ലെന്നാണ് അവകാശവാദം. വില, മരുന്ന് വിതരണം എന്നിവയെക്കൂടി ആശ്രയിച്ചായിരിക്കും ഷോക്ക് സിറിഞ്ചുകളുടെ ക്ലിനിക്കൽ ഉപയോഗ സാധ്യത.
Discussion about this post