ആലപ്പുഴ: അസഹ്യമായ കൈമുട്ട് വേദന മൂലം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 36-കാരന്റെ കൈമുട്ടിൽ നിന്ന് കണ്ടെത്തിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്. ചേർത്തല തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ കൈമുട്ടിൽ നിന്നാണ് ഈ വിചിത്രമായ കണ്ടെത്തൽ.
11 -ാം വയസ്സിൽ സ്‌കൂൾ വിദ്യാർഥിയായിരിക്കേ കടിച്ച പട്ടിയുടെ പല്ലാണ് 25 വർഷത്തിന് ശേഷം കണ്ടെത്തിയത്. കൈമുട്ട് വേദനയുമായാണ് വൈശാഖ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ മുട്ടില്‍ തൊലിയോടു ചേര്‍ന്ന് കൂര്‍ത്തപല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തി. പട്ടിയുടെ കടിയേറ്റസമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമാണ് ചെയ്തിരുന്നത്.
തൊലിക്കടിയില്‍ ചെറിയ മുഴയായതോടെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും പ്രശ്‌നം കണ്ടെത്തിയില്ല. ഒടുവിലാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയ നടത്തുന്ന സമയത്ത് പട്ടി കടിച്ചിട്ടുള്ള കാര്യം സര്‍ജന്‍ ഡോ. മുഹമ്മദ് മുനീര്‍ അറിഞ്ഞിരുന്നില്ല.
മുഴ മാറ്റുന്നതിനിടെയാണ് പല്ലിന്റെ ഭാഗം തെളിഞ്ഞുവന്നത്. പിന്നീടാണ് 25 വര്‍ഷം മുന്‍പ് പട്ടികടിച്ച കാര്യം വൈശാഖ് ഡോക്ടറോട് പറഞ്ഞത്. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം.
Discussion about this post