മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. പ്രതി വീടിനുള്ളിലേക്ക് കയറിയ ഫയർ എസ്‌കേപ്പ ഗോവണിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. പ്രതിയെ പിടികൂടാൻ നിയോഗിച്ച പത്തംഗ സംഘം തിരച്ചിൽ ഉർജിതമാക്കിയിട്ടുണ്ട്.
കെട്ടിടങ്ങളുടെ ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ വീടിനുള്ളിലേക്ക് കയറിപ്പറ്റിയതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. നടന്റെ വീട്ടിലെ ഒരാളുമായി അക്രമിക്ക് ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. അകത്ത് നിന്നും വാതിൽ തുറന്ന് കൊടുത്തിട്ടാണ് പ്രതി വീടിനുള്ളിൽ കടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വ്യക്തത വരുത്താനായി സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജോലിക്കാരെ ചോദ്യം ചെയ്തു വരികയാണ്.
അക്രമം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ഇയാൾ വിടിനുള്ളിൽ കയറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കള്ളൻ കുട്ടികളുടെ മുറിയിൽ കടന്നുവെന്ന് ജോലിക്കാരിലൊരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. ഇതോടെ, നടൻ പ്രതിയെ ചെറുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. ആക്രമണത്തിൽ വീട്ടുജോലിക്കാരിയുടെ കയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാൽ, പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
സെയ്ഫ് അലി ഖാന് ആറ് കുത്തുകളേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പരിക്കുകൾ ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. നട്ടെല്ലിന് സമീപവും കഴുത്തിലും ആഴത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.









