ഐഫോൺ 18 സീരീസിന്റെ പുതിയ ഫോണുകൾ സ്വന്തമാക്കാനായി രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തടിച്ചുകൂടി ഉപഭോക്താക്കൾ. ഓൺലൈൻ ഡെലിവറികളും മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് സംവിധാനങ്ങളും ലഭ്യമാണെങ്കിലും, ബെംഗളൂരു, ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ വരികളാണ് അനുഭവപ്പെട്ടത്. വർഷാവർഷമുള്ള പുതിയ ഫോൺ ലോഞ്ച് ഒരു ഉത്സവം പോലെയാണ് കാണുന്നതെന്നും അതിൽ ഭാഗമാകാനാണ് എത്തിയതെന്നും വിവിധയിടങ്ങളിൽ നിന്ന് എത്തിയവർ പറയുന്നു.
ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിലും സമാനമായ തിരക്കാണ് പ്രീ-ഓർഡർ, ലോഞ്ച് ദിവസങ്ങളിൽ ദൃശ്യമാകുന്നത്. ഷാങ്ഹായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്കാൽപ്പർമാരുടെയും ഓൺലൈൻ ബുക്കിംഗുകളുടെയും തിക്കിലും തിരക്കിലും പെട്ട് ഉപഭോക്താക്കൾ മണിക്കൂറുകളോളം വരിനിൽക്കേണ്ടി വന്നു. ആപ്പിൾ തങ്ങളുടെ പ്രോ മോഡലുകൾക്ക് മാത്രം കൂടുതൽ പ്രാധാന്യം നൽകുന്നതും പ്രാരംഭ സ്റ്റോക്കുകൾ പരിമിതപ്പെടുത്തുന്നതുമാണ് ഇത്തരം ക്യൂവുകൾക്ക് കാരണം. ഉപഭോക്താക്കൾക്കിടയിൽ താൽപ്പര്യവും ആവേശവും നിലനിർത്താൻ ഇത്തരം വിപണന തന്ത്രങ്ങൾ സഹായിക്കുന്നുണ്ടെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.
കേവലം ഒരു ഉൽപ്പന്നം വാങ്ങുന്നതിലുപരി പുതിയ ഐഫോൺ സ്വന്തമാക്കുന്നതിലെ ആവേശം, വരിനിൽക്കുന്നതിന്റെ അനുഭവം, അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കൽ എന്നിവ ഇന്നത്തെ തലമുറയെ സംബന്ധിച്ച് ഒരു ലൈഫ്‌സ്റ്റൈൽ സ്റ്റേറ്റ്മെന്റായി മാറിയിട്ടുണ്ട്. സ്മാർട്ട്ഫോണുകൾ മാറ്റുന്നതിനുള്ള ആഗോള കാലയളവ് നാല് വർഷത്തോളമായി വർദ്ധിച്ചിട്ടും, ലോഞ്ച് ദിവസങ്ങളിൽ ക്യൂ നിൽക്കുന്നതും പുതിയ ഫോൺ ആദ്യമേ സ്വന്തമാക്കാൻ ശ്രമിക്കുന്നതുമായ ഒരു വിഭാഗം ഉപഭോക്താക്കൾ ഇപ്പോഴും സജീവമാണ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഫോണുകൾ വാങ്ങാനായി വലിയ തുക മുടക്കാനും ഇഎംഐ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും ഇവർ തയ്യാറാകുന്നു എന്നത് ആപ്പിളിന്റെ ശക്തമായ ബ്രാന്റ് സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.








