മുംബൈ: ചെക്ക് ബൗൺസ് കേസിൽ ബോളിവുഡ് സംവിധായകൻ രാം ഗോപാൽവർമ കുറ്റക്കാരനെന്ന് കോടതി. രാം ഗോപാൽവർമയെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് മാസത്തിനകം പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. അല്ലാത്ത പക്ഷം, മൂന്ന് മാസം കൂടി അധിക തടവനുഭവിക്കണം.
കഴിഞ്ഞ ഏഴ് വർഷമായി കേസിൽ വിചാരണ തുടരുകയാണ്. ശിക്ഷ വിധിക്കുന്ന സമയത്ത് രാം ഗോപാൽവർമ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യാനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ മജിസ്‌ട്രേറ്റ് വൈപി പൂജാരി ഉത്തരവിട്ടു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിലെ 138-ാം വകുപ്പ് പ്രകാരമാണ് രാം ഗോപാൽവർമയ്‌ക്കെതിരെ കേെസടുത്തിരിക്കുന്നത്.
അക്കൗണ്ടിൽ മതിയായ തുകയില്ലാത്തതിനാൽ, ചെക്ക് മടങ്ങിയെന്ന് കാണിച്ച് 2018ലാണ് മഹേഷ്ചന്ദ്ര മിശ്ര എന്നയാൾ രാം ഗോപാൽവർമയുടെ സ്ഥാപനത്തിനെതിരെ പരാതി നൽകിയത്. ഈ കേസിൽ രാം ഗോപാൽവർമയെ 2022ൽ ജാമ്യത്തിൽ വിട്ടിരുന്നു.
Discussion about this post