ന്യൂഡൽഹി : മനുഷ്യ മുടി കയറ്റുമതിയിൽ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ. കിലോഗ്രാമിന് 65 യുഎസ് ഡോളറിൽ താഴെ വിലയുള്ള അസംസ്കൃത മുടിയുടെ കയറ്റുമതി നിരോധിച്ചു. അസംസ്കൃത മനുഷ്യ മുടി നിരോധിക്കുന്നതിനായി അതിന്റെ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആണ് അറിയിച്ചത്. 2022 ജനുവരിയിൽ കേന്ദ്ര സർക്കാർ അസംസ്കൃത മനുഷ്യ മുടി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ പുതിയ വിജ്ഞാപന പ്രകാരം കിലോഗ്രാമിന് 65 യുഎസ് ഡോളറോ അതിൽ കൂടുതലോ ആണെങ്കിൽ കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്നതായിരിക്കും.

മ്യാൻമർ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് അസംസ്കൃത മനുഷ്യ മുടി കള്ളക്കടത്ത് നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം. മുടിയുടെ കള്ളക്കടത്ത് പ്രാദേശിക വ്യവസായങ്ങളെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ സൗന്ദര്യ വിപണി ലക്ഷ്യമിട്ടാണ് ഇന്ത്യയിൽ നിന്നുമുള്ള മനുഷ്യ മുടി കയറ്റുമതി നടക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും അസംസ്കൃത മനുഷ്യ മുടി കയറ്റുമതി ചെയ്യുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് പ്രധാനമായും അസംസ്കൃത മുടി കയറ്റുമതി ചെയ്യുന്നത്. ഇതുകൂടാതെ പശ്ചിമബംഗാളിൽ നിന്നും മനുഷ്യ മുടി കയറ്റുമതി ചെയ്യാറുണ്ട്. ഈ സംസ്ഥാനങ്ങളിലെ വീടുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നുമാണ് പ്രധാനമായും അസംസ്കൃത മനുഷ്യ മുടി ശേഖരിക്കുന്നത്. ഇന്ത്യ കൂടാതെ ചൈന, കംബോഡിയ, വിയറ്റ്നാം, മ്യാൻമർ എന്നീ രാജ്യങ്ങളാണ് ആഗോളതലത്തിൽ മനുഷ്യ മുടി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിദത്തമായ മുടി കൊണ്ടുള്ള വിഗ് വലിയ രീതിയിൽ ഡിമാൻഡ് ഉള്ളതിനാൽ മുടിയുടെ നീളത്തിനും കട്ടിക്കും അനുസരിച്ച് വില ലഭിക്കുന്നതാണ്.
ഇന്ത്യയിൽ നിന്നും രണ്ട് തരം മുടി ആണ് വ്യാവസായക ആവശ്യങ്ങൾക്കായി ശേഖരിക്കുന്നത്. -റെമി മുടി നോൺ-റെമി മുടി എന്നാണ് ഇവ അറിയപ്പെടുന്നത്. അസംസ്കൃത മനുഷ്യ മുടി ഇനങ്ങളിലെ ഏറ്റവും മികച്ച ഇനമാണ് റെമി മുടി. മതപരമായ വ്രതങ്ങളുടെ ഭാഗമായി തീർത്ഥാടകർ മുടി ദാനം ചെയ്യുന്ന ക്ഷേത്രങ്ങളിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്. പ്രധാനമായും ഹെയർപീസുകളും വിഗ്ഗുകളും നിർമ്മിക്കുന്നതിനാണ് റെമി മുടി ഉപയോഗിക്കുന്നത്. എന്നാൽ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ചെറിയ കൂട്ടം ആളുകൾ ശേഖരിക്കുന്ന ഗാർഹിക മാലിന്യമാണ് നോൺ-റെമി മുടി. അതായത് സ്ത്രീകളുടെ കൊഴിഞ്ഞുവീഴുന്ന മുടിയിഴകൾ കൂട്ടിവെച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതാണ് നോൺ-റെമി മുടി. ഗാർഹിക മേഖലയിൽ നിന്നു കൂടാതെ ബ്യൂട്ടിപാർലർ, ഹെയർ സലൂൺ പോലെയുള്ള ചെറുകിട മേഖലകളിൽ നിന്നും ഇത്തരം മുടി വിപണിയിലേക്ക് എത്തുന്നുണ്ട്. പാർലറുകളിൽ തന്നെ കൂടുതൽ നീളത്തിൽ മുറിക്കുന്ന മുടി റെമി വിഭാഗത്തിൽ വിഗ്ഗ് നിർമ്മാണത്തിനായാണ് വിപണിയിൽ എത്തുന്നത്. 2023-24 ൽ ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത മനുഷ്യ മുടിയുടെ കയറ്റുമതി 124 മില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ മാത്രം കയറ്റുമതി 123.96 മില്യൺ യുഎസ് ഡോളറായി ഉയർന്നു.









Discussion about this post