സ്വന്തം രാജ്യത്ത് ആഭ്യന്തര പ്രക്ഷോഭങ്ങളും സൈന്യത്തിനുള്ളിൽ ഭിന്നതയും രൂക്ഷമാകുമ്പോഴൊക്കെ കൈയ്യിലെടുക്കുന്ന വർഗീയ വിദ്വേഷ കാർഡ് വീണ്ടും പുറത്തെടുത്ത് പാകിസ്താൻ സൈന്യം. അവിശ്വാസികളായ ‘കാഫിറുകളുമായി’ യാതൊരുവിധ സൗഹൃദവും അരുതെന്നും, ഇന്ത്യയുമായി അടുപ്പം കാണിക്കുന്ന അഫ്ഗാനികൾ എങ്ങനെ മുസ്ലീങ്ങളാകുമെന്നും ചോദിച്ച് പാക് സൈന്യത്തിന്റെ ഔദ്യോഗിക വക്താവ് (DG ISPR) ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പരസ്യമായി രംഗത്തെത്തി. പാക് ജനറലിന്റെ വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ ആഗോള പ്രതിഷേധമാണ് ഉയരുന്നത്.
“അവിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കരുത്, വിശ്വാസികളായവരെ ഉപേക്ഷിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ അത് വലിയ പ്രശ്നമാണ്, പിന്നെ നിങ്ങൾ മുസ്ലീങ്ങളുടെ കൂട്ടത്തിൽപ്പെടില്ല,” എന്ന് ജനറൽ അഹമ്മദ് ഷെരീഫ് പ്രസംഗത്തിൽ പറയുന്നു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന നയതന്ത്ര സൗഹൃദത്തെ ലക്ഷ്യമിട്ടായിരുന്നു പാക് ജനറലിന്റെ പ്രധാന വിമർശനം. ഇന്ത്യക്കാരുമായി തങ്ങൾക്ക് ഡിഎൻഎ സാമ്യമുണ്ടെന്നാണ് അഫ്ഗാനികൾ പറയുന്നത്, എന്നാൽ അങ്ങനെയെങ്കിൽ അവർ എങ്ങനെ മുസ്ലീങ്ങളാകും എന്നായിരുന്നു പാക് ജനറലിന്റെ ചോദ്യം.
താലിബാനെയും തെഹ്രീക്-ഇ-താലിബാൻ പാകിസ്താനെയും (TTP) രൂക്ഷമായി വിമർശിച്ച ജനറൽ, ഭീകരവാദം ഉപയോഗിച്ചാണ് അഫ്ഗാൻ ഭരണകൂടം സമ്പദ്‌വ്യവസ്ഥയും നയതന്ത്രവും മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ആരോപിച്ചു. ഒരുകാലത്ത് തങ്ങളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി താലിബാനെ ഉപയോഗിച്ച പാകിസ്താന് 2021-ൽ അവർ ബലൂചിസ്ഥാനിലും അതിർത്തികളിലും കരുത്തുകാട്ടിയതോടെ അത് വലിയ തലവേദനയായി മാറുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ പാകിസ്താൻ അയച്ച ഗോതമ്പ് പുഴുക്കുത്തേറ്റതും ഉപയോഗശൂന്യവുമായിരുന്നെങ്കിൽ, ഇന്ത്യ സൗജന്യമായി അയച്ചുനൽകിയ 50,000 മെട്രിക് ടൺ ഗുണനിലവാരമുള്ള ഗോതമ്പിന് അഫ്ഗാൻ ജനത പരസ്യമായി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു. ഈ ഇന്ത്യൻ സഹായവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വളർച്ചയുമാണ് പാക് സൈന്യത്തെ ചൊടിപ്പിച്ചത്.











