കിന്‍ഷാസ: കോംഗോയില്‍ പടർന്നു പിടിച്ച് അജ്ഞാത രോഗം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് അജ്ഞാതരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജനുവരി 21നു ആദ്യം റിപ്പോർട്ട് ചെയ്ത രോഗബാധയെത്തുടർന്ന് 53 പേർ ഇതിനോടകം മരിച്ചു. രോഗലക്ഷണം പ്രകടിപ്പിച്ച് 48 മണിക്കൂറിനുള്ളിലാണ് ഭൂരിഭാഗം പേരും മരിച്ചതെന്നാണ് ഭീതി പടർത്തുന്നത്. 419 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
ബൊലക്കോ പട്ടണത്തില്‍ വവ്വാലിനെ തിന്ന മൂന്നു കുട്ടികളിലാണ് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് പുറത്തുവരുന്ന വാർത്ത. വവ്വാലിനെ കഴിച്ച് 48 മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് പനിയും രക്തസ്രാവവുമുണ്ടായി. പിന്നാലെ മരണവും സംഭവിച്ചു.
ജനുവരി ആദ്യവാരം മുതല്‍ ഇതുവരെ 431 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഓഫീസ് അറിയിച്ചു. എക്വാട്ടര്‍ പ്രവിശ്യയിലെ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലായാണ് അഞ്ജാത രോഗബാധ. 12.3 ശതമാനമാണ് മരണനിരക്ക്.
ആരോഗ്യ സംഘടനകളുടെ പരിശോധന പ്രാദേശികമായി നടക്കുന്നുണ്ട്. ഗ്രാമത്തിലെ അഞ്ച് വയസിന് താഴെയുള്ള മൂന്ന് കുട്ടികളുടെ മരണത്തോടെയാണ് പകര്‍ച്ചവ്യാധി പുറത്തറിയുന്നത്
ബൊലോക്കോയുടെ അയല്‍ഗ്രാമമായ ധാണ്ടയിലും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗലക്ഷണം കണ്ടെത്തിയവരുടെ സാമ്പിളുകള്‍ കോംഗോയിലെ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അച്ചിട്ടുണ്ട്. എബോള അടക്കമുള്ള രോഗങ്ങളല്ല ഇവര്‍ക്കെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
പനി, ഛര്‍ദ്ദി, വയറിളക്കം, പേശിവേദന, തലവേദന, കടുത്ത ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഓരോ ദിവസം കഴിയുമ്പോഴും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.








