കേരളത്തിലെ യുവതലമുറ രാസ ലഹരിയുടെ മായാലോകത്ത് ; കാത്തിരിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ മാരകം ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

Published by
Brave India Desk

ഒരു പത്ത് വർഷം മുൻപ് കേരളത്തിലെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ ഉപരി പഠനത്തിനായി അന്യസംസ്ഥാനങ്ങളിൽ അയക്കുമ്പോൾ വലിയ ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം നോക്കിയാൽ കേരളത്തിലെ ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അന്യസംസ്ഥാനങ്ങളിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ അയക്കുന്നതാണ് കാണാൻ കഴിയുന്നത്. കാരണം കഴിഞ്ഞ 8, 10 വർഷത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായ മാറ്റം തന്നെയാണ്. ലഹരി ഉപയോഗം എല്ലാകാലത്തും ഉണ്ടായിരുന്നെങ്കിലും എംഡിഎംഎ പോലെയുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗം കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ വ്യാപകമായിരിക്കുകയാണ്. ‘എമ്മടി’ വളരെ സാധാരണമായി കഴിഞ്ഞ ഒരു പുതുതലമുറയാണ് കേരളത്തിൽ ഇന്ന് വളർന്നുവരുന്നത്. കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങളുടെ കണക്കെടുത്താൽ തന്നെ പോലീസോ എക്സസൈസോ മയക്കുമരുന്ന് പിടികൂടാത്ത ഒരു ദിവസം പോലും കേരളത്തിൽ ഉണ്ടായിട്ടില്ല. കള്ളും കഞ്ചാവും കടന്ന് ഇപ്പോൾ രാസലഹരിയുടെ പിടിയിലാണ് കേരളം ഞെരിഞ്ഞമരുന്നത്. നാട്ടിലെ സാധാരണക്കാരുടെ മക്കൾ മുതൽ വലിയ സിനിമാതാരങ്ങൾ വരെ ഇന്ന് അറിഞ്ഞുകൊണ്ടും അറിയാതെയും രാസലഹരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണോ രക്ഷാകർത്താക്കളുടെ ശ്രദ്ധ കുറവാണോ ഈ പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ ആഴ്ത്തുന്നതിന് കാരണം എന്നുള്ളതിനെ കുറിച്ച് ചിന്തിക്കേണ്ടതാണ്.

ഒരല്പം പിന്നിലേക്ക് പോയാൽ മദ്യമായിരുന്നു കേരളം നേരിട്ടിരുന്ന ഏറ്റവും പ്രധാന പ്രശ്നം. പക്ഷേ ഇപ്പോൾ മലയാളി തിരിച്ചറിയുന്നു മദ്യ ഉപയോഗം ഒരിക്കലും രാസ ലഹരി ഉപയോഗം പോലെ ഒരു സാമൂഹ്യ വിപത്ത് സൃഷ്ടിച്ചിരുന്നില്ലെന്ന്. ഈ വിപത്തിന്റെ പ്രധാന കാരണം രാസലഹരി ഉപയോഗം വർദ്ധിച്ചുവരുന്നത് പ്രധാനമായും കുട്ടികളിലാണ് എന്നുള്ളതാണ്. മുൻപ് അബ്കാരി ലോബികളും സ്പിരിറ്റ് ലോബികളും നാട്ടിൽ പ്രവർത്തിച്ചിരുന്നതുപോലെ ഇപ്പോൾ മയക്കുമരുന്ന് ലോബികൾ കേരളത്തിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളാണ് ഇവരുടെ പ്രധാന ഇരകൾ. വിദ്യാർത്ഥി സംഘടനകളുടെ നേതാക്കളെ പോലും മയക്കുമരുനുമായി പിടികൂടുന്ന കാഴ്ചകൾ നമ്മൾ കണ്ടുകഴിഞ്ഞു. എന്നാൽ രാഷ്ട്രീയ ബന്ധങ്ങളുടെ പേരിൽ ഇവരെയെല്ലാം കേസുകളിൽ നിന്നും ഒഴിവാക്കി വിടുമ്പോൾ ഈ മയക്കുമരുന്ന് ലോബി ഇവിടെ കൂടുതൽ ശക്തമായി തഴച്ചു വളരുകയാണ് ചെയ്യുന്നത്. ദിവസം തോറും കേരളത്തിലെ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നും അതിക്രൂരമായ പീഡനങ്ങളുടെ വാർത്തകളാണ് പുറത്തുവരുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥികൾ പോലും പരസ്പരം തല്ലുകയും കൊല്ലുകയും ചെയ്യുന്നത് കണ്ടു നിൽക്കേണ്ട ഗതികേടിലാണ് ഇന്ന് കേരളം.

2022 ഒക്ടോബറിൽ 199.4 കിലോഗ്രാം ഹെറോയിനും 2023 മെയ് മാസത്തിൽ 2525.6 കിലോഗ്രാം ക്രിസ്റ്റൽ മെത്തും ആണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നമ്മുടെ സ്വന്തം കൊച്ചിയിൽ നിന്നും പിടികൂടിയിരുന്നത്. ഇറാനിൽ നിന്നും ആണ് ഈ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചേരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നായിരുന്നു അത്. 15,000 കോടിയിലേറെ വില വരുന്ന ഈ രാസ ലഹരി കേരളത്തിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ അന്ന് നാവികസേനയ്ക്കും എൻസിബിക്കും കഴിഞ്ഞു. എന്നാൽ ബംഗളൂരു അടക്കമുള്ള അന്യസംസ്ഥാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗ്ഗം എത്തുന്ന രാസ ലഹരി കടത്ത് തടയുന്നതിൽ കേരളം പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യുന്നത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലൂടെ മയക്കുമരുന്ന് കടത്തുന്ന കപ്പലുകളെ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ സമുദ്രഗുപ്ത് ‘ എന്നൊരു പദ്ധതി തന്നെ കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. മയക്കുമരുന്നുമായി വരുന്ന മിക്ക കപ്പലുകളും ലക്ഷ്യമിടുന്നത് കൊച്ചിയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികൾ പോലും ഇന്ന് കേരളത്തെ ഒരു പ്രധാന കേന്ദ്രമായി കണക്കാക്കുന്നു. കൊച്ചിയിൽ തന്നെ ലഹരി പാർട്ടികൾ നടത്തുന്ന നിരവധി ഇടങ്ങൾ ഉള്ളതായി പോലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ദിവസേന ഓരോ ലഹരി കേസുകൾ വീതം പോലീസ് എടുക്കുന്നുണ്ടെങ്കിലും ഇവയുടെ യഥാർത്ഥ ഉറവിടം എവിടെയെന്ന് കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നുള്ളത് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. സമൂഹത്തിലെ പല ഉന്നതരും ഈ ലഹരി മാഫിയക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്നുള്ളതും അന്വേഷണത്തെ ബാധിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ്.

സംസ്ഥാന എക്സൈസ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2024-ൽ മാത്രം കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ 24,000-ത്തിലധികം അറസ്റ്റുകൾ ആണ് നടന്നിട്ടുള്ളത്. എന്നാൽ ഇതിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു എന്നുള്ള വിവരം സർക്കാർ പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണം മൂലമാണ് കുറ്റകൃത്യങ്ങൾ വർധിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നുമായി പിടികൂടുന്ന മയക്കുമരുന്നുകളുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല എന്നുള്ളതും സർക്കാരിന്റെ വീഴ്ചയായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പോരടിക്കുമ്പോഴും സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഈ വിഷയത്തിൽ ഇരകളായി മാറുന്നത്.

2021-ൽ സംസ്ഥാനത്ത് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം എക്സൈസ് വകുപ്പ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത് എറണാകുളത്താണ്. ഈ വർഷം ആകെ രജിസ്റ്റർ ചെയ്ത 3,922 കേസുകളിൽ 540 എണ്ണം ആണ് എറണാകുളത്ത് മാത്രം രജിസ്റ്റർ ചെയ്തത്. എന്നാൽ ഇപ്പോൾ 2025ലേക്ക് എത്തുമ്പോൾ എറണാകുളത്തോടൊപ്പം തന്നെ കോഴിക്കോടും തൃശൂരും എല്ലാം വലിയ രീതിയിലാണ് മയക്കുമരുന്ന് കേസുകൾ വർദ്ധിച്ചിരിക്കുന്നത്. എംഡിഎംഎ, എൽഎസ്ഡി, മെത്ത് തുടങ്ങിയ സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം പ്രധാനമായും വിദ്യാർത്ഥികളിൽ ആണ് ഇപ്പോൾ വ്യാപിച്ചു വരുന്നത്. യുവാക്കൾക്കിടയിൽ എംഡിഎംഎ ട്രെൻഡായി മാറിയിരിക്കുന്നു. ഒരു ഗ്രാം എംഡിഎംഎ ചില്ലറ വിൽപ്പനക്കാർ 1,500 മുതൽ 2,000 രൂപ വരെ വിലയ്ക്ക് ആണ് വിൽക്കുന്നത്. സാമ്പത്തികശേഷി അനുസരിച്ച് ഇവ വാങ്ങി സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്ത് ആളാകാൻ ശ്രമിക്കുന്ന ഒരു വിഭാഗവും ഈ പുതിയ തലമുറയിൽ ഉണ്ട്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു ലഹരിമരുന്നാണ് എംഡിഎംഎ എന്ന മെത്തലീൻഡയോക്സി മെത് ആംഫീറ്റമിൻ. ആംഫെറ്റാമൈനുകൾ പോലുള്ള ഉത്തേജക മരുന്നിന്റെയും എൽഎസ്ഡി പോലുള്ള ഒരു ഹാലുസിനോജെനിക് പദാർത്ഥത്തിന്റെയും ഫലങ്ങൾ ലഭ്യമാകുന്ന കൃത്രിമമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഒരു രാസ ലഹരിയാണിത്. 1980-കളിൽ ചില വിദേശ രാജ്യങ്ങളിലെ നിശാ ക്ലബ്ബുകൾ ആണ് എംഡിഎംഎ പ്രചാരത്തിലാകാൻ കാരണമായത്. കൂടുതൽ സമയം നീണ്ടുനിൽക്കുന്ന സന്തോഷദായകമായ ഹോർമോൺ മാറ്റങ്ങളാണ് എംഡിഎംഎ ഉപയോഗത്തിലൂടെ ശരീരത്തിൽ ഉണ്ടാകുന്നത്. രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന നൈറ്റ് പാർട്ടികളിൽ ഊർജ്ജസ്വലരായി ഇരിക്കാനായിട്ട് ആയിരുന്നു ആദ്യകാലത്ത് എംഡിഎംഎ ഉപയോഗിച്ചിരുന്നത്. ഉപയോഗത്തിനുശേഷം ഏതാനും മണിക്കൂറുകൾ സമയം ശരീരം ഊർജ്ജസ്വലവും മനസ്സ് സന്തോഷകരവും ആയിരിക്കും. എന്നാൽ മണിക്കൂറുകൾ കഴിയുമ്പോൾ ശരീരത്തിൽ വലിയ ക്ഷീണവും വരൾച്ചയും വിഷാദാവസ്ഥയും ആയിരിക്കും അനുഭവപ്പെടുക. കടുത്ത ക്ഷീണം മൂലം മണിക്കൂറുകളോളം ഉറങ്ങേണ്ടിയും വരും. ഈ സമയത്ത് ശരീരത്തിന്റെ താപനില വലിയ അളവിൽ വർദ്ധിക്കുകയും ചെയ്യും. സ്ഥിരമായി ഉപയോഗിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് എംഡിഎംഎ സൃഷ്ടിക്കുന്നത്.
ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഈ ലഹരി മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകും.

എംഡിഎംഐയുടെ ഫലങ്ങൾ സാധാരണയായി ഒരാൾ മരുന്ന് കഴിച്ചതിന് 45 മിനിറ്റിനുശേഷം അനുഭവപ്പെടുകയും ഏകദേശം മൂന്നു മുതൽ 6 മണിക്കൂർ സമയം വരെ നീണ്ടുനിൽക്കുകയും ചെയ്യും. മദ്യം പോലെയുള്ള ലഹരികൾ ഉപയോഗിക്കുമ്പോൾ ശരീരത്തിന് തളർച്ചയും ക്ഷീണവും ആണ് ഉണ്ടാകുന്നതെങ്കിൽ എംഡിഎംഐ ഉപയോഗിക്കുമ്പോൾ ശരീരം കൂടുതൽ ഊർജ്ജസ്വലമാവുകയും കൂടുതൽ സന്തോഷം അനുഭവപ്പെടുകയും ആണ് ചെയ്യുക. എന്നാൽ ഇവ അനുഭവപ്പെടുന്ന സമയം കഴിഞ്ഞാൽ ശരീരത്തിന്റെ താപനില അനിയന്ത്രിതമായി വർദ്ധിക്കും. ഹൃദയമിടിപ്പിലും ഈ വർദ്ധനവ് ഉണ്ടാകും. പേശികളുടെ പിരിമുറുക്കം, ഓക്കാനം, ക്ഷീണം, വിറയൽ, സ്പർശനശേഷി ഇല്ലാതാകൽ, വലിയ രീതിയിലുള്ള വിയർപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ആയിരിക്കും ആദ്യഘട്ടത്തിൽ ഉണ്ടാവുക. അടുത്തഘട്ടമായി ഉത്കണ്ഠ, കടുത്ത ദേഷ്യം, ആക്രമണ വാസന, വിഷാദം, ഏകാഗ്രത കുറവ്, ഓർമ്മക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതായിരിക്കും.

രാസ ലഹരികളുടെ തുടർച്ചയായ ഉപയോഗം ഹൈപ്പർതെർമിയ, ശരീരത്തിലെ സോഡിയം അസന്തുലിതാവസ്ഥ എന്നീ പ്രശ്നങ്ങളിലേക്കും നയിക്കാം. പതിയെ ഇവരുടെ വൃക്ക തകരാറിൽ ആവുകയും മസ്തിഷ്ക പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വിഷാദം, ഹൃദ്രോഗം എന്നിവയും രാസ ലഹരികൾ കൂടുതൽ കാലം ഉപയോഗിക്കുന്നവരിൽ ഉറപ്പായും ഉണ്ടാകുന്നതാണ്. ഇതോടൊപ്പം തന്നെ രാസലഹരികളുടെ ഉപയോഗം മൂലം സാമൂഹിക, വിനോദ, തൊഴിൽ പ്രവർത്തനങ്ങൾ കുറയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യവും ഉണ്ടാകും. അതായത് രാസലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളോ പരിണിതഫലങ്ങളോ ഒരാൾ തിരിച്ചറിഞ്ഞു തുടങ്ങുമ്പോഴേക്കും അയാളുടെ ജീവിതം തന്നെ കൈവിട്ടു പോയിരിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

ലഹരി ഉപയോഗത്തെക്കുറിച്ച് നമ്മുടെ കുട്ടികൾക്കുള്ള ആദ്യ ബോധവൽക്കരണം വീട്ടിൽ നിന്നും തന്നെയാണ് നൽകേണ്ടത്. മക്കളുടെ മേൽ രക്ഷിതാക്കൾക്കുള്ള കൃത്യമായ ശ്രദ്ധയും നിരീക്ഷണവും തന്നെയാണ് ലഹരിയുടെ ചതിക്കുഴിയിലേക്ക് കുട്ടികൾ വീഴാതെ ഇരിക്കുന്നതിനുള്ള പ്രധാന ഘടകം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ സുഹൃത്തുക്കളെ കുറിച്ചും സ്കൂളിൽ അടക്കമുള്ള മറ്റ് സാഹചര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾ കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് കൃത്യമായി പറഞ്ഞു മനസ്സിലാക്കി നൽകുക. ഓരോ കുട്ടികളിലും ഉണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങൾ തിരിച്ചറിയുക. ദിവസവും കുറച്ചു സമയമെങ്കിലും കുട്ടികളോടൊപ്പം ചിലവഴിക്കാനും തുറന്നു സംസാരിക്കാനും സമയം കണ്ടെത്തേണ്ടതും ആവശ്യമാണ്. ഓരോ രക്ഷിതാക്കളുടെയും ഓരോ കുടുംബത്തിന്റെയും കൃത്യമായ കരുതലിലൂടെ മാത്രമേ നമ്മുടെ പുതിയ തലമുറയെ ഈ മഹാവിപത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കൂ.

Share
Leave a Comment

Recent News