ബംഗളൂരു : പൊതു കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം നൽകുന്ന ബിൽ കർണാടക നിയമസഭ പാസാക്കി. ബിജെപിയുടെ കനത്ത പ്രതിഷേധത്തിനിടയിൽ ആയിരുന്നു ബിൽ കോൺഗ്രസ് സർക്കാർ പാസാക്കിയത്. സഭാ നടപടികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് 18 ബിജെപി എംഎൽഎമാരെ കർണാടക നിയമസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സ്പീക്കർ യു ടി ഖാദർ ആണ് നടപടി സ്വീകരിച്ചത്.
1999-ലെ കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ്സ് ആക്ട് പ്രകാരമുള്ള ക്വാട്ട സമ്പ്രദായം എല്ലാ സർക്കാർ വകുപ്പുകളും പാലിക്കണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. യോഗ്യമായ കരാറുകളുടെ പരിധി 50 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തി. ഗ്രാമവികസനം, നഗരവികസനം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുന്നതാണ് പുതിയ ബിൽ.
പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും പൊതുമരാമത്ത് ജോലികളിൽ അവരുടെ പങ്കാളിത്തം 2 കോടി രൂപയായി വർദ്ധിപ്പിക്കുന്നതിനുമുള്ള നടപടിയാണ് സ്വീകരിക്കുന്നത് എന്നാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ വാദം. പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി എംഎൽഎമാരിൽ പാർട്ടി ചീഫ് വിപ്പ് ദൊഡ്ഡണ്ണ ഗൗഡ പാട്ടീൽ, മുൻ മന്ത്രിമാരായ സിഎൻ അശ്വത് നാരായൺ, എസ്ആർ വിശ്വനാഥ് എന്നിവരും ഉൾപ്പെടുന്നുണ്ട്.
Discussion about this post