ബംഗളൂരു; ബംഗളൂരുവിൽ ബുർഖയിട്ട പെൺകുട്ടിയും ഹിന്ദുവായ യുവാവും ഒരുമിച്ച് ഇരുന്നെന്ന് ആരോപിച്ച് മതമൗലികവാദികളുടെ ആക്രമണം. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്രീദ് പാഷ,വസീം ഖാൻ,മാഹിൻ,മൻസൂർ, പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുർഖ ധരിച്ച് ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ അഞ്ച് മുസ്ലീം യുവാക്കളുടെ ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു ഹിന്ദു ആൺകുട്ടിയോടൊപ്പം താമസിക്കുന്നതിനെക്കുറിച്ച് സംഘം അവളോട് ചോദ്യം ചെയ്യുകയും അവളുടെ കുടുംബാംഗങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
ബുർഖ ധരിച്ച് ഒരു ഹിന്ദു ആൺകുട്ടിയോടൊപ്പം ബൈക്കിൽ ഇരിക്കുന്നത് എന്തിനാണ്? നിങ്ങൾക്ക് നാണമില്ലേ..യെന്ന് സംഘം ചോദിച്ചു. പെൺകുട്ടി തന്റെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ നൽകാൻ വിസമ്മതിക്കുകയും കൂടെയുള്ളത് തന്റെ സഹപാഠിയാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇത് കൂടാതെ, പെൺകുട്ടിയും യുവാവും ഒരുമിച്ച് ഇരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് സംഘം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.
പെൺകുട്ടി നൽകിയ പരാതിയിൽ അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.








