ഇറാൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര എണ്ണ വിപണിയിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിന് പകരമായി പുതിയ എണ്ണ പാത ഒരുക്കാമെന്ന സിറിയയുടെ നിർദ്ദേശത്തെ ട്രംപ് സ്വാഗതം ചെയ്തു. സിറിയ സ്വന്തം ഭൂപ്രദേശം വഴി ബദൽ ഊർജ്ജ പാത വാഗ്ദാനം ചെയ്തത് വളരെ മികച്ച തീരുമാനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വ്യക്തമാക്കി. പേർഷ്യൻ ഗൾഫിലെ സംഘർഷസാധ്യതകൾ ഒഴിവാക്കി ഇറാഖിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്ക് എണ്ണ എത്തിക്കാൻ സിറിയൻ വഴി സൗകര്യമൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാഖിലെ ബസ്രയിൽ നിന്ന് സിറിയയിലെ ബനിയാസ് തുറമുഖം വരെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതിയാണ് ഈ നിർദ്ദേശത്തിലെ പ്രധാന ആകർഷണം. ഏകദേശം 1,600 കിലോമീറ്റർ നീളം വരുന്ന ഈ കൂറ്റൻ പൈപ്പ്‌ലൈൻ പദ്ധതിക്ക് 5.7 ശതകോടി ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടത്തിവിടാൻ ശേഷിയുള്ള ഈ പദ്ധതി യാഥാർത്ഥ്യമായാൽ ഗൾഫ് രാജ്യങ്ങൾക്ക് സുരക്ഷിതമായി യൂറോപ്യൻ വിപണിയിലേക്ക് എണ്ണ എത്തിക്കാൻ സാധിക്കും. നിലവിൽ പൈപ്പ്‌ലൈൻ നിർമ്മാണം പൂർത്തിയാകും വരെ ടാങ്കർ ട്രക്കുകൾ വഴിയും കരമാർഗ്ഗമുള്ള ചരക്കുനീക്കം സിറിയ ആരംഭിച്ചിട്ടുണ്ട്.
വർഷങ്ങൾ നീണ്ട ആഭ്യന്തര സംഘർഷങ്ങൾക്ക് ശേഷം സിറിയൻ ഭരണകൂടം തങ്ങളുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉപയോഗിച്ച് ആഗോള വ്യാപാര കേന്ദ്രമായി മാറാനാണ് ശ്രമിക്കുന്നത്. എന്നാൽ ഈ പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ കുറഞ്ഞത് രണ്ടര വർഷത്തോളം സമയമെടുക്കുമെന്നും പാത കടന്നുപോകുന്ന വഴികളിലെ സുരക്ഷ വൻ വെല്ലുവിളിയാണെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും, അന്താരാഷ്ട്ര ഊർജ്ജ വിപണിയിലെ തടസ്സങ്ങൾ മറികടക്കാൻ സിറിയ ഒരുക്കുന്ന ഈ ബദൽ മാർഗ്ഗം ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാം.








