ന്യൂഡൽഹി : പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും രണ്ടാം വനിത വനിത ഉഷ വാൻസും . ഇന്ത്യയുടെയും അവിടുത്തെ ജനങ്ങളുടെയും സൌന്ദര്യത്തിൽ ഞങ്ങൾ മതിമറന്നിരുന്നു. ഭീകരാക്രമണത്തിൽ ആ രാജ്യം ദു:ഖിക്കുമ്പോൾ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അവരോടൊപ്പം ഉണ്ടെന്ന് ജെ ഡി വാൻസ് വ്യക്തമാക്കി.
“ഇന്ത്യയിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഇരയായവർക്ക് ഉഷയും ഞാനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ആ രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സൗന്ദര്യത്തിൽ ഞങ്ങൾ മതിമറന്നു. ഈ ഭീകരാക്രമണത്തിൽ അവർ ദുഃഖിക്കുമ്പോൾ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അവരോടൊപ്പമുണ്ട്” വാൻസ് എക്സിൽ കുറിച്ചു.
വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം അചഞ്ചലമാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മോദി പറഞ്ഞു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നുണ്ട് . ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും… അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും,” എന്നാണ് മോദി എക്‌സിലൂടെ അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിലെ മരണസംഖ്യ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരുപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജസ്ഥാനിൽ നിന്നും എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. മൂന്ന് തീവ്രവാദികൾ ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. ഇരകളോട് പേരും മതവും ചോദിച്ചറിഞ്ഞ ശേഷമാണ് ഇവർ ആക്രമണം നടത്തിയത്.
Discussion about this post