ന്യൂഡൽഹി: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയ ഭീകരർ ഉപയോഗിച്ചത് ചൈനീസ് വാർത്താ വിനിമയ സംവിധാനം. ആശയവിനിമയത്തിനായി ഉപയോഗിച്ച സാറ്റ്‌ലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിതമാണെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. പരസ്പരം ആശയവിനിമയം നടത്താൻ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയിൽ നിരോധിച്ച നിരവധി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളും, തീവ്രവാദികൾ ഉപയോഗിക്കുന്നതായി കണ്ടെത്തി.
രാജ്യത്തേക്ക് നുഴഞ്ഞുകയറി ഭീകരാക്രമണം ആസൂത്രണം ചെയ്ത സംഘം, ഇന്ത്യൻ ഏജൻസികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയത് എങ്ങനെയെന്ന ചോദ്യമാണ് ചൈനയിലേക്ക് എത്തി നിൽക്കുന്നത്. ചൈനീസ് നാഷണൽ സ്‌പേസ് ഏജൻസിയുടെ ഉപകരണങ്ങളാണ് ഇവർ ഉപയോഗിച്ചത്. പഹൽഗാമിൽ നിന്നാണ് ഇത് ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചത്.
2020 ൽ ഗാൽവാനിൽ നടന്ന ചൈനീസ് ആക്രമണത്തെത്തുടർന്ന് തീവ്രവാദികൾ ഇപ്പോൾ ഉപയോഗിക്കുന്ന ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളിൽ പലതും ഇന്ത്യയിൽ നിരോധിച്ചിരുന്നു.എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള ആപ്ലിക്കേഷനുകളായതിനാൽ സന്ദേശം അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമായിരിക്കും. അതിനാൽ ഭീകരവാദികൾ പരസ്പര ആശയവിനിമയത്തിനായി ചൈനീസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുവരുന്നുണ്ട്. ഇത് കണ്ടെത്തിയതോടെയാണ് ഇന്ത്യ ഇത് നിരോധിച്ചത്.
Discussion about this post