കൊച്ചി തീരത്തിന് സമീപം കപ്പൽ അപകടം നടന്നതിനെ തുടർന്ന് കേരളതീരത്താകെ ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുകയാണ്. 38 നോട്ടിക്കൽമൈൽ അകലെയാണ് കപ്പൽമുങ്ങിയത് എന്നതിനാൽ കേരളത്തെ സംബന്ധിച്ച് പാരിസ്ഥികാഘാത ഭീഷണി ഉണ്ടാകുമെന്ന ആശങ്ക തുലോം കുറവാണ്.
എങ്കിലും പൂർണമായും തള്ളാനും വയ്യ. ആഘാതം ദീർഘകാലത്തേക്കു നീണ്ടുനിൽക്കും. കടലിൽ പരക്കുന്ന വസ്തുക്കൾ പല രീതിയിൽ നമ്മുടെ ഭക്ഷ്യശൃംഖലയിൽ എത്തിച്ചേരാമെന്നതു വലിയ വെല്ലുവിളിയാണ്. കണ്ടെയ്‌നറുകളിൽനിന്നു പുറത്തേക്കു പരക്കുന്ന വസ്തുക്കൾ കടലിലെ ജീവജാലങ്ങൾ ഭക്ഷിക്കും. ഞണ്ട്, കൊഞ്ച് ഉൾപ്പെടെ പുറംതോടുള്ള മത്സ്യങ്ങളിൽ അതു പറ്റിപ്പിടിക്കും. ഭക്ഷണത്തിലൂടെ അത് മനുഷ്യരിലേക്കും എത്താം.
കടലിൽ വീണ കണ്ടെയ്‌നറുകളിലെ വസ്തുക്കൾ പുറത്തുവരാമെന്നതിനാൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്നതു ദോഷമാണ്.കടലിൽ പൊങ്ങിക്കിടക്കുന്ന കണ്ടെയ്‌നറുകൾ കപ്പലുകളിലും മീൻപിടിത്ത ബോട്ടുകളിലും വന്നിടിച്ച് അപകടമുണ്ടാകാം.
അതേസമയം ഇത്രയും വലിയ കപ്പൽ കൊച്ചി ചാനലിൽ മുങ്ങിയാൽ കൊച്ചി തുറമുഖവും വല്ലാർപാടവും കുറഞ്ഞത് ആറു മാസമെങ്കിലും അടച്ചിടേണ്ടി വന്നേനേ. അത് കേരളത്തിൽ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും താറുമാറാക്കി കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തന്നെ തകർത്തേനേ.
Discussion about this post