കൊച്ചി: കരയ്ക്കടിയുന്ന കണ്ടെയ്‌നറുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ലാധനങ്ങൾക്ക് തീരുവ അടച്ചിട്ടില്ലെന്നാണ് വിവരം.
കണ്ടെയ്‌നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്‌നറിലെ സാധനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ ഉടമ കമ്പനി ചുങ്കം അടച്ച് സാധനം ഏറ്റെടുക്കണം. അല്ലെങ്കിൽ കണ്ടുകെട്ടും. 1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 21 അനുസരിച്ചാണ് നടപടി. കടലിൽ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പ് പറയുന്നത്.
തീരദേശമാകെ കസ്റ്റംസ് മറൈൻ ആൻഡ് പ്രിവന്റീവ് യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്. കരതൊടുന്ന കണ്ടെയ്‌നറുകൾ കസ്റ്റംസ് സംഘമെത്തി പരിശോധിക്കും. അപകടകരമല്ലാത്ത വസ്തുക്കൾ കൊച്ചി തുറമുഖത്തെത്തിക്കുകയോ ഏറ്റവുമടുത്തുള്ള കസ്റ്റംസ് ഓഫിസിലെത്തിക്കുകയോ ചെയ്യും. തുടർന്നു കാർഗോയുടെ കസ്റ്റംസ് ഏജന്റിനെ വിളിപ്പിച്ച് ഉള്ളിലുണ്ടായിരുന്നത് എന്തെന്നു എൻട്രി ബിൽ പരിശോധിച്ചു കണ്ടെത്തും. ഈ സാധനങ്ങൾക്കെല്ലാം നികുതി ചുമത്തും.
അപകടകരമായ വസ്തുക്കളാണു കണ്ടെയ്‌നറിലുള്ളതെങ്കിൽ സർക്കാർ നിർദേശവും ചട്ടങ്ങളും അനുസരിച്ച് ഇവ കൈകാര്യം ചെയ്യും. അപകടത്തിൽപെട്ട കപ്പലിന്റെ ഉടമകളായ എംഎസ്സിയും തീരത്തടിയുന്ന കണ്ടെയ്‌നറുകൾ കണ്ടെത്താൻ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കൊല്ലത്തെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്‌നറുകൾ കടൽമാർഗം കൊണ്ടുപോകാനാണ് നീക്കം. റോഡ് മാർഗം കൊണ്ടുപോകുന്നത് പ്രയാസകരമെന്ന് വിലയിരുത്തൽ. കപ്പൽ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post