തിരുവനന്തപുരം : കേരളത്തിൽ അടുത്ത ദിവസങ്ങളിലും കാലവർഷം ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ ഉള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ഒഡിഷയുടെ വടക്കൻതീരം, ഗംഗാതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ആണ് കേരളത്തിൽ കാലവർഷം ശക്തമാക്കുന്നതിന് പിന്നിലെ പ്രധാന കാരണം. അടുത്ത ഏഴു ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
Discussion about this post