കൊടുംഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ. കഴിഞ്ഞ 30 വർഷമായി ഒളിവുജീവിതം നയിച്ചുവരികയായിരുന്ന ഈ കൊടും ക്രിമിനലിനെ ആന്ധ്രാപ്രദേശിൽ നിന്നാണ് തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സേന വലയിലാക്കിയത്. ഇയാളുടെ സഹായി മുഹമ്മദ് അലിയെയും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.
തമിഴ്‌നാട് നാഗൂർ സ്വദേശിയായ അബൂബക്കർ സിദ്ദിഖ് 1995 മുതൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി പോലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ഇയാളെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു
നിരോധിത സംഘടനയായ തമിഴ്‌നാട്ടിലെ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കേസിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്‌ഫോടന കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. 1999ലെ ബെംഗളൂരു സ്ഫോടനം, 2011ൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫിസ് സ്ഫോടനം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. നാഗൂരിലുണ്ടായ പാഴ്‌സൽ ബോംബ് സ്‌ഫോടനം, 1997ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനം, ചെന്നൈ എഗ്മൂർ പൊലീസ് കമ്മിഷണർ ഓഫിസ് സ്‌ഫോടനം, 2012ലെ വെല്ലൂർ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബെംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫിസ് സ്‌ഫോടനം തുടങ്ങി നിരവധി ബോംബ് സ്‌ഫോടന കേസുകളുടെ സൂത്രധാരനുമാണ്.
Discussion about this post