ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യൂസി(43)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 34 കാരിയായ യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് അതിക്രൂരപീഡനമെന്നാണ് വിവരം. ടോണി കവിളിൽ കുത്തിപിടിച്ച് വിഷം ജോർലിയുടെ വായിലേക്ക് ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. വിഷം കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കും നീ ചാകുന്നതാണ് നല്ലതെന്നാണ് ടോണി പറഞ്ഞിരുന്നതെന്ന് മരിക്കുന്നതിന് മുൻപ് യുവതി പോലീസിന് മൊഴി നൽകിയിരുന്നു.
ടോണി വർഷങ്ങളായി ജോർലിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.20 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോർലിയുടെ വീട്ടുകാർ ആദ്യം നൽകി. പിന്നീട് പലപ്പോഴായി 4 ലക്ഷം രൂപയും നൽകി. ഇതെല്ലാം ടോണി മദ്യപാനത്തിലുടെയും ധൂർത്തിലൂടെയും ചെലവഴിച്ചു.
ഇവരുടെ 14 വയസ്സുള്ള മകൾ അലീനയ്ക്ക് ജോർലിയുടെ പിതാവ് വാങ്ങി നൽകിയ സ്വർണാഭരണങ്ങളും പ്രതി ധൂർത്തടിച്ചു. മകളുടെ മകൾക്കുനേരെ ടോണി നഗ്‌നതാ പ്രദർശനം നടത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി ജോർലിയുടെ പിതാവ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. മകൾ ഇതിനെ ചോദ്യം ചെയ്തപ്പോൾ ടോണി ക്രൂരമായി ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്.
തടിപ്പണിക്കാരനായ ടോണി പണി കഴിഞ്ഞ് മദ്യപിച്ച ശേഷമാണ് വീട്ടിലെത്തുന്നത്. വീട്ടിലെത്തുന്നതു മുതൽ വഴക്ക് പതിവാണ്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ടോണി അതുപേക്ഷിച്ചാണ് തടിപ്പണി ആരംഭിച്ചത്.
ജോർലി ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ടോണി എല്ലാ ദിവസവും ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഇതിൽ മനം മടുത്തു ജോർലി സ്വന്തം വീട്ടിലേക്ക് പോകാനിരുന്നതാണ്. അതിനിടെയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം മകളോട് കുടിക്കുവാൻ നിർബന്ധിച്ചതും വായിൽ ബലമായി ഒഴിച്ചതെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു..
Discussion about this post