മോസ്‌കോ : കംചത്ക ഉപദ്വീപിലുണ്ടായ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിനും തുടർന്നുണ്ടായ സുനാമിക്ക് ശേഷം മറ്റൊരു പ്രകൃതി ദുരന്തത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് റഷ്യ. പുതുതായി ഒരു അഗ്നിപർവത സ്ഫോടനമാണ് റഷ്യയിൽ ഉണ്ടായിരിക്കുന്നത്. യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ ക്ല്യൂചെവ്സ്കോയ് അഗ്നിപർവ്വതം ബുധനാഴ്ച വൈകിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു.
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് വലിയൊരു അഗ്നിജ്വാല ആളുകയും തിളങ്ങുന്ന ലാവ പുറത്തേക്ക് ഒഴുകുകയും ചെയ്തതായി റഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഫാർ ഈസ്റ്റേൺ ബ്രാഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, പൊട്ടിത്തെറിയിൽ അഗ്നിപർവ്വതം സമുദ്രനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ വരെ ചാരം പുറപ്പെടുവിച്ചു. ഇത് 58 കിലോമീറ്റർ വരെ ദൂരം വ്യാപിച്ചിരിക്കുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1952 ന് ശേഷം ഈ മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ഇന്ന് റഷ്യയിൽ ഉണ്ടായത്. 19.3 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പം ഉണ്ടായത്. കാംചാറ്റ്‌സ്‌കിക്ക് 119 കിലോമീറ്റർ തെക്കുകിഴക്കായി ഒന്നര ലക്ഷത്തിലേറെ ജനങ്ങൾ താമസിക്കുന്ന ഒരു മേഖലയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന് തൊട്ടു പിന്നാലെ തന്നെ റഷ്യയിലും ജപ്പാനിലും ഹവായി ദ്വീപുകളിലും വലിയ സുനാമി ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യയിൽ അഗ്നിപർവത സ്ഫോടനവും ഉണ്ടായിരിക്കുന്നത്.
Discussion about this post