ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുർമു പുതിയ ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
ചൊവ്വാഴ്ച നടന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ
ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ സ്ഥാനാർത്ഥിയായ സിപി രാധാകൃഷ്ണൻ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിർണായക വിജയമാണ് സ്വന്തമാക്കിയിരുന്നത്. 452 വോട്ടുകൾ ആണ് അദ്ദേഹം നേടിയത്. അതേസമയം പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർഥിയായ മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആകെ രേഖപ്പെടുത്തിയ വോട്ടുകളിൽ 15 എണ്ണം അസാധുവായിരുന്നു.
കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് സി പി രാധാകൃഷ്ണൻ . തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷൻ ആയിരുന്നു. 2024 ജൂലൈ 31നാണ് അദ്ദേഹം മഹാരാഷ്ട്രയുടെ 24-ാമത്തെ ഗവർണറായി ചുമതല ഏറ്റിരുന്നത്. അതിനുമുൻപ് അദ്ദേഹം ജാർഖണ്ഡ് ഗവർണർ ആയിരുന്നു. നേരത്തെ തെലങ്കാന ഗവർണർ ആയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിനാറാം വയസ്സു മുതൽ രാധാകൃഷ്ണൻ ആർ.എസ്.എസ് , ജനസംഘം എന്നീ സംഘടനകളിൽ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.
Discussion about this post