ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിലാണ് ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്.
കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്ര നിർമാണമാണ് ആർഎസ്എസ് ലക്ഷ്യം.കായിക ശക്തിയും ബൗദ്ധിക ശക്തിയും മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ അതിൻ്റെ ഭാഗമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.വ്യക്തികൾ പലതരം ശക്തികൾ ആർജിക്കുമ്പോൾ രാഷ്ട്രം കൂടുതൽ ശക്തമാകും. ആർഎസ്എസിന് മതമോ പ്രദേശികതയോ ഇല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ആർഎസ്എസ് വേദികളിൽ നേരത്തെ തന്നെ ജേക്കബ് തോമസ് സജീവമായി പങ്കെടുത്തിരുന്നു. നേരത്തെ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തിൽ എത്തിയിരിക്കുന്നത്.
സേവനത്തിന് കൂടുതൽ നല്ലത് ആർഎസ്എസ് ആണ്. പദവികളൊന്നും ആഗ്രഹിക്കുന്നില്ല. മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൃദയപൂർവ്വം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നത്. 1997 മുതലാണ് ആകൃഷ്ടനായത്. ഇനി ആ ആശയങ്ങൾക്കൊപ്പം പോവുകയാണ്. വർഗീയ ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2021 ൽ ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ജേക്കബ് തോമസ് ബിജെപിയിൽ ചേരുന്നത്.
Discussion about this post