തിരുപ്പറൻകുണ്ടം കുന്നിൻമുകളിൽ തെളിയുന്ന ദീപം സാഹോദര്യത്തിന്റെ വെളിച്ചമാകട്ടെ എന്ന് മദ്രാസ് ഹൈക്കോടതി. മധുരൈയിലെ പുണ്യഭൂമിയായ തിരുപ്പറൻകുണ്ടം മലനിരകളിൽ ഭക്തിയുടെയും ചരിത്രത്തിന്റെയും സമാഗമസ്ഥാനമാണ് ‘ദീപത്തൂൺ’. അവിടെ വർഷത്തിലൊരിക്കൽ കാർത്തിക ദീപം തെളിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് കേവലം ഒരു നിയമപരമായ വിധിയല്ല, മറിച്ച് വിശ്വാസികളുടെ ഹൃദയമിടിപ്പിനോടുള്ള നീതിപീഠത്തിന്റെ ഐക്യദാർഢ്യം കൂടിയാണ്.
ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ചരിത്രപരമായ ഈ വിധിയെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചിരിക്കുകയാണ്. ഭയപ്പെടേണ്ട സാങ്കൽപ്പിക പ്രേതമല്ല ക്രമസമാധാനമെന്ന് ജസ്റിസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടിയത് ഏറെ നിർണ്ണായകമായിരുന്നു. വിവിധ സമുദായങ്ങൾക്കിടയിലുള്ള സ്നേഹത്തിന്റെ പാലമായി ഈ ദീപക്കാഴ്ച മാറണമെന്നും വിധി പറയുന്ന സമയത്ത് കോടതി ഓർമ്മിപ്പിച്ചിരുന്നു.
ഒരു വശത്ത് മുരുകന്റെ ആറാം പടൈവീടായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മറുവശത്ത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സിക്കന്ദർ ബാദുഷ ദർഗ. ഈ രണ്ട് പുണ്യസ്ഥാനങ്ങളും ഒരേ മലനിരകളിൽ പരസ്പരം നോക്കി നിൽക്കുന്നത് തമിഴ്നാടിന്റെ മതേതര പാരമ്പര്യത്തിന്റെ അടയാളമാണ്. അവിടെ ദീപം തെളിയുമ്പോൾ അത് ഒരു വിഭാഗത്തിന്റെ വിജയമായല്ല, മറിച്ച് അജ്ഞതയുടെ ഇരുട്ടകറ്റുന്ന സ്നേഹത്തിന്റെ പ്രകാശമായി മാറണം.
തിരുപ്പറൻകുണ്ടം തിരിതെളിക്കലുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻറെ ഉത്തരവിനെ തുടർന്ന് വലിയ വിവാദങ്ങളാണ് തമിഴ്നാട്ടിൽ ആളിപ്പടർന്നത്. ഇതോടെ മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ മാറിയിരിക്കുകയാണ്. നിയമ റിപ്പോർട്ടുകളേക്കാൾ ഉപരിയായി പാർലമെന്റിലെ പ്രസംഗങ്ങളിലും രാഷ്ട്രീയ ചർച്ചകളിലുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പേര് മുഴങ്ങുന്നത്. മധുരൈയിലെ തിരുപ്പറൻകുണ്ടം മലനിരകളിൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഡിസംബർ 1-ലെ ഉത്തരവാണ് വലിയൊരു തർക്കത്തിന് വഴിമരുന്നിട്ടത്.
മധുരൈയിലെ തിരുപ്പറൻകുണ്ടം മലനിരകൾ ഒരേസമയം ഹിന്ദു വിശ്വാസികൾക്കും മുസ്ലിം വിശ്വാസികൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സിക്കന്ദർ ബാദുഷ ദർഗയും ഇവിടെ സ്ഥിതി ചെയ്യുന്നു. വർഷങ്ങളായി നിലനിന്നിരുന്ന ഒരു തർക്കവിഷയമായിരുന്നു മലമുകളിലെ ‘ദീപത്തൂണിൽ’ ദീപം തെളിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഇതിന് പലപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് വിശ്വാസികളുടെ അവകാശങ്ങൾ തടയാനാവില്ലെന്നാണ് കേസിൽ കോടതിയുടെ ഏറ്റവും സുപ്രധാനമായി നിരീക്ഷണം. ക്രമസമാധാനം എന്നത് ഭയപ്പെടേണ്ട ഒരു സാങ്കൽപ്പിക പ്രേതമല്ല” എന്ന അദ്ദേഹത്തിന്റെ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടു. : ഭക്തിയുടെ ഭാഗമായുള്ള ഇത്തരം ചടങ്ങുകൾ തടയുന്നത് മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിവാദങ്ങൾക്കിടയിൽ ജസ്റ്റിസ് സ്വാമിനാഥൻെറെ പഴയകാല രാഷ്ട്രീയ പശ്ചാത്തലവും വീണ്ടും ചർച്ചയായി. 1994-ൽ രാഷ്ട്രീയ സ്വയംസേവക് സംഘിൽ ചേർന്ന അദ്ദേഹം രണ്ടര വർഷത്തോളം സംഘടനയുടെ പൂർണ്ണസമയ പ്രചാരകനായി പ്രവർത്തിച്ചിരുന്നു. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിധികൾക്ക് പിന്നിൽ പ്രത്യേക രാഷ്ട്രീയ താൽപ്പര്യമുണ്ടെന്ന് വിമർശകർ ആരോപിക്കുന്നത്.
ഈ ഉത്തരവ് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. തമിഴ്നാട് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധിയാണ് ഇതെന്ന് ഡിഎംകെ ആരോപിക്കുമ്പോൾ, വിശ്വാസികളുടെ വിജയമായാണ് ബിജെപി ഇതിനെ കാണുന്നത്. ജസ്റ്റിസ് സ്വാമിനാഥനെതിരെ പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങണമെന്ന ആവശ്യം വരെ ഉയരുകയുണ്ടായി. ഒരു ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് പാർലമെന്റിൽ ഇത്രയധികം ചർച്ചയാകുന്നത് അപൂർവ്വമായ ഒന്നാണ്.
വിശ്വാസവും നിയമവും രാഷ്ട്രീയവും ഒരേബിന്ദുവിൽ സംഗമിക്കുന്ന ഒന്നായി തിരുപ്പറൻകുണ്ടം കേസ് മാറി എന്ന് ചുരുക്കം. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് ശരിവെച്ചെങ്കിലും, ഇതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല.











Discussion about this post