2026-ലെ കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്കും സാധാരണക്കാർക്കും വലിയ ആശ്വാസം നൽകുന്ന നികുതി ഇളവുകൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ക്യാൻസർ മരുന്നുകൾക്കും അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ഇറക്കുമതി തീരുവ ഒഴിവാക്കിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.
മരുന്നുകളുടെ വില കുറയും എന്നത് വലിയ ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്. ക്യാൻസർ മരുന്നുകളുടെ കാര്യമെടുത്താൽ 36 ജീവൻ രക്ഷാ മരുന്നുകളെ അടിസ്ഥാന ഇറക്കുമതി തീരുവയിൽ (Basic Customs Duty) നിന്ന് പൂർണ്ണമായും ഒഴിവാക്കി. ഇത് ക്യാൻസർ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
അപൂർവ്വ രോഗങ്ങൾ ബാധിച്ച ആളുകൾക്കും ബജറ്റ് ആശ്വാസകരമാണ്. അപൂർവ്വ രോഗങ്ങൾക്കും മറ്റ് കടുത്ത വിട്ടുമാറാത്ത രോഗങ്ങൾക്കുമുള്ളമരുന്നുകളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആറ് മരുന്നുകളുടെ നികുതി 5 ശതമാനമായി കുറച്ചു. കൂടാതെ, മരുന്നുകൾ നിർമ്മിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കൾക്കും ഈ ഇളവുകൾ ബാധകമായിരിക്കും.
ഇത് കൂടാതെ വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെയും മറ്റും ഇറക്കുമതി തീരുവയിൽ വലിയ മാറ്റങ്ങളാണ് ധനമന്ത്രി വരുത്തിയത്. വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. ഇത് വിദേശത്തുനിന്ന് സാധനങ്ങൾ വരുത്തുന്നവർക്കും പ്രവാസികൾക്കും വലിയ ആശ്വാസമാകും.
ആരോഗ്യമേഖലയിലെ ഈ ഇളവുകൾ വഴി മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. കൂടാതെ, നികുതി സ്ലാബുകൾ എട്ടിൽ നിന്ന് അഞ്ചായി കുറയ്ക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് നികുതി ഘടന ലളിതമാക്കാനും തർക്കങ്ങൾ കുറയ്ക്കാനും സഹായിക്കും.









Discussion about this post