ന്യൂഡൽഹി : പുതിയ തൊഴിൽ നിയമങ്ങൾ ഫെബ്രുവരി അവസാനത്തോടെ അന്തിമമാക്കുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ വാദം കേട്ടത്. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയിട്ടുണ്ടെന്നും നിയമങ്ങൾ രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മയും കോടതിയെ അറിയിച്ചു.
നിയമങ്ങൾ അന്തിമമാക്കുന്നതുവരെ, ഇടക്കാല വിധിനിർണ്ണയ പ്രക്രിയയുടെ തുടർച്ച ഉറപ്പാക്കാൻ കേന്ദ്രം തിങ്കളാഴ്ച രണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾക്ക് പകരമായി ഏകീകരിച്ച നാല് തൊഴിൽ കോഡുകളിൽ ഒന്നായ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, 2020 നവംബർ 21 ന് ആയിരുന്നു പ്രാബല്യത്തിൽ വന്നിരുന്നത്. 1926-ലെ ട്രേഡ് യൂണിയൻസ് ആക്ട്, ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് (സ്റ്റാൻഡിങ് ഓർഡറുകൾ) ആക്ട്, 1947-ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് എന്നിവയിലെ വ്യവസ്ഥകൾ 2020-ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രാബല്യത്തിൽ വന്ന നവംബർ 21 മുതൽ റദ്ദാക്കിയതായാണ് ആദ്യ വിജ്ഞാപനത്തിൽ പറയുന്നത്. റദ്ദാക്കിയ നിയമനിർമ്മാണങ്ങൾക്ക് കീഴിലുള്ള നിലവിലുള്ള എല്ലാ സ്റ്റാറ്റ്യൂട്ടറി അതോറിറ്റികളും ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിന് കീഴിൽ അനുബന്ധ അതോറിറ്റികളെ നിയമിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് രണ്ടാമത്തെ വിജ്ഞാപനത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.










Discussion about this post