ന്യൂഡൽഹി : ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം രൂക്ഷ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ഇത്രയും വലിയ അഹങ്കാരിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല’ എന്ന് മമത ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്‌ഐആർ പ്രക്രിയയിലൂടെ വോട്ടർ പട്ടികയിൽ നിന്നും പുറത്തായതായി ആരോപിക്കപ്പെടുന്ന 13 കുടുംബങ്ങൾക്ക് ഒപ്പം ആയിരുന്നു മമതാ ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ എത്തിയിരുന്നത്.
മമതയ്‌ക്കൊപ്പം ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഉണ്ടായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ പ്രതിഷേധിച്ച് എല്ലാവരും കറുത്ത വസ്ത്രം ധരിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാനായി എത്തിയിരുന്നത്. വിഷയത്തിൽ അടിയന്തര ഇടപെടലും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണവും ടിഎംസി ആവശ്യപ്പെട്ടു. യോഗത്തിന് ശേഷം മമതാ ബാനർജി സിഇസി ഗ്യാനേഷ് കുമാർ ഒരു നുണയനും അഹങ്കാരിയും ആണെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ കുറ്റപ്പെടുത്തി. എസ്‌ഐആർ ഭരണഘടനാവിരുദ്ധമായ പ്രക്രിയയാണെന്നും മമത ആരോപിച്ചു.
പ്രതിനിധി സംഘത്തിന് ബഹുമാനം ലഭിക്കാത്തതിനാലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ആയുള്ള യോഗം പാതിവഴിയിൽ ഉപേക്ഷിച്ചതെന്ന് മമത ബാനർജി പറഞ്ഞു, തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ വാക്കുകൾ ശ്രദ്ധിച്ചില്ലെന്നും മമത ആരോപിച്ചു. സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) സംബന്ധിച്ച ആരോപണങ്ങളിൽ ആശങ്ക ഉന്നയിച്ച് മമത ബാനർജി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഫെബ്രുവരി 4 ന് ഈ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.









Discussion about this post