ഭീകരവാദത്തിൻ്റെ പേരിൽ ഭാരതത്തിന് നേരെ വിരൽചൂണ്ടിയിരുന്ന പാകിസ്താൻ ഒടുവിൽ തങ്ങളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തി. പാകിസ്താനിലെ ഭീകരവാദത്തിൻ്റെയും അശാന്തിയുടെയും മൂലകാരണം ആഭ്യന്തര അഴിമതിയും കള്ളക്കടത്ത് ശൃംഖലകളുമാണെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പാർലമെൻ്റിൽ തുറന്നുസമ്മതിച്ചു. വിദേശ ശക്തികളെ കുറ്റപ്പെടുത്തുന്ന പാകിസ്താൻ്റെ സ്ഥിരം നാടകം ഉപേക്ഷിച്ചാണ് ആസിഫ് ഇത്തവണ സ്വന്തം ഭരണകൂടത്തെയും സൈനിക വ്യവസ്ഥയെയും പ്രതിക്കൂട്ടിലാക്കിയത്. ബലൂചിസ്ഥാനിലെ അശാന്തിക്ക് പിന്നിൽ ഭരണപരമായ പരാജയങ്ങളും കൊള്ളലാഭമുണ്ടാക്കുന്ന കള്ളക്കടത്ത് മാഫിയകളുമാണെന്ന് അദ്ദേഹം സമ്മതിച്ചു.
ഓയിൽ കള്ളക്കടത്തിലൂടെ ഒരു ദിവസം നാല് ബില്ല്യൺ രൂപ വരെ സമ്പാദിക്കുന്ന മാഫിയകളാണ് ബലൂചിസ്ഥാനിലെ സായുധ പോരാട്ടങ്ങൾക്ക് പണം നൽകുന്നത്. കള്ളക്കടത്തിന് തടയിട്ടതോടെയാണ് ഇവർ അക്രമാസക്തരായതെന്നും മന്ത്രി പറയുന്നു. 177 ഭീകരർ കൊല്ലപ്പെട്ടതായും എന്നാൽ ഇതിനൊപ്പം നിരവധി സൈനികർക്കും പോലീസുകാർക്കും ജീവൻ നഷ്ടമായതായും അദ്ദേഹം സഭയെ അറിയിച്ചു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) എന്ന പേരിൽ ക്രിമിനൽ സംഘങ്ങൾ കള്ളക്കടത്തിന് സംരക്ഷണം ഒരുക്കുകയാണെന്നും പാക് ഉദ്യോഗസ്ഥരും ഗോത്ര നേതാക്കളും ഇതിൽ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താൻ്റെ ഭീകരവാദ ആവാസവ്യവസ്ഥയെ താങ്ങിനിർത്തുന്നത് ക്രിമിനൽ സാമ്പത്തിക ഇടപാടുകളാണെന്ന ഭാരതത്തിൻ്റെ വാദം ഇതോടെ ശരിവെക്കപ്പെട്ടു. “പാകിസ്താൻ വർഷങ്ങളായി ലോകത്തെ പറ്റിക്കാൻ ശ്രമിക്കുകയായിരുന്നു. തങ്ങളുടെ പരാജയങ്ങൾ മറയ്ക്കാൻ ഭാരതത്തെ കുറ്റപ്പെടുത്തുന്ന രീതി ഇനി നടപ്പില്ലെന്ന് അവർക്ക് മനസ്സിലായിക്കഴിഞ്ഞു” എന്നാണ് സോഷ്യൽമീഡിയയിൽ ഇത് സംബന്ധിച്ച് ഉയർന്ന അഭിപ്രായം.. ഭീകരതയെ പോറ്റിവളർത്തുന്ന പാകിസ്താൻ്റെ സൈനിക-ഭരണ വ്യൂഹം ഇന്ന് സ്വന്തം പാപങ്ങളുടെ ഫലം അനുഭവിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.









Discussion about this post