ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യാന്തര തലത്തിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത താരിഫ് നിയന്ത്രണങ്ങൾ നീക്കം ചെയ്തുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്.
അമേരിക്ക ആദ്യം താരിഫ് ഏർപ്പെടുത്തുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ട്രംപ് ആദ്യം പ്രഖ്യാപനം നടത്തിയതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താത്ത വിധം, സമാന്തരമായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ വലിയ വിജയം കൈവരിച്ചത്.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ ഭാരതം എന്നും ദേശീയ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഈ കരാർ നമ്മുടെ എംഎസ്എംഇകൾക്കും എൻജിനീയറിങ് മേഖലയ്ക്കും വലിയ ഉണർവ് നൽകുമെന്ന് – മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.
കരാറിലെ പ്രധാന നേട്ടങ്ങൾ:
നിർമ്മാണ മേഖലയിലെ കുതിപ്പ്: ഓട്ടോ കോംപോണന്റ്സ്, ഇലക്ട്രിക്കൽ പാർട്സ് തുടങ്ങി എൻജിനീയറിങ് മേഖലയിലെ സംരംഭകർക്ക് അമേരിക്കൻ വിപണിയിൽ വലിയ സാധ്യതകൾ തുറക്കപ്പെടും.
തൊഴിലവസരങ്ങൾ: വസ്ത്രവ്യാപാരം (Textiles), രത്ന-ആഭരണ മേഖല (Gems & Jewelry), തുകൽ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയ തൊഴിൽ അധിഷ്ഠിത മേഖലകളിൽ ദശലക്ഷക്കണക്കിന് അവസരങ്ങൾ സൃഷ്ടിക്കപ്പെടും.കർഷകർക്ക് സംരക്ഷണം: കരാർ ചർച്ചകളിൽ ഇന്ത്യയുടെ കാർഷിക-ക്ഷീര മേഖലകളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ തന്ത്രപ്രധാന മേഖലകളെ വിദേശ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കിൽ നിന്ന് സംരക്ഷിച്ചുകൊണ്ടാണ് മോദി സർക്കാർ കരാറിലെത്തിയത്.
സാങ്കേതിക വിദ്യ: ഭാരതത്തിലേക്ക് അത്യാധുനിക സാങ്കേതിക വിദ്യകൾ എത്തിക്കാനും ഗ്ലോബൽ വാല്യൂ ചെയിനിന്റെ (Global Value Chain) ഭാഗമാകാനും ഈ ഉടമ്പടി സഹായിക്കും.
അമേരിക്കൻ വിപണിയിലെ കടമ്പകൾ നീങ്ങിയതോടെ രാജ്യത്തെ ചെറുകിട വ്യവസായികൾ വലിയ ആവേശത്തിലാണ്. ഭാരതത്തെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റുക എന്ന ‘മേക് ഇൻ ഇന്ത്യ’ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.











Discussion about this post