ന്യൂഡൽഹി : ഫെബ്രുവരി 7-8 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യ സന്ദർശിക്കും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ആസിയാൻ മേഖലയിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് മലേഷ്യ. 2024 ഓഗസ്റ്റിൽ ഇന്ത്യ-മലേഷ്യ ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തപ്പെട്ടതിനുശേഷം പ്രധാനമന്ത്രിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്.
സന്ദർശന വേളയിൽ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും വ്യവസായ, ബിസിനസ് പ്രതിനിധികളുമായും പ്രധാനമന്ത്രി മോദി സംവദിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറവും നടക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ ഇന്ത്യൻ പ്രവാസി സമൂഹമായ മലേഷ്യയിൽ 2.9 ദശലക്ഷം ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സമുദ്ര സഹകരണം, ഡിജിറ്റൽ, സാമ്പത്തിക സാങ്കേതികവിദ്യ, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങൾ ഉൾപ്പെടുന്ന വിശദമായ ചർച്ചകൾ ക്വാലാലംപൂരിൽ വെച്ച് ഇന്ത്യയുടെയും മലേഷ്യയുടെയും പ്രധാനമന്ത്രിമാർ തമ്മിൽ നടത്തും. മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ക്വാലാലംപൂരിലെ ഒരു വലിയ ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏകദേശം 15,000 ഇന്ത്യൻ വംശജർ ഒത്തുകൂടും. 60 ലധികം കമ്മ്യൂണിറ്റി സംഘടനകൾ സംയുക്തമായാണ് മോദിക്കുള്ള സ്വാഗത പരിപാടി സംഘടിപ്പിക്കുന്നത്.













Discussion about this post