മുംബൈ : ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ചരിത്രപരമായ ഒരു മാറ്റത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. കോർപ്പറേഷൻ രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ 40 വർഷമായി ഭരിക്കുന്ന ശിവസേനയുടെ ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ആദ്യമായി ബിഎംസിയിൽ ഒരു ബിജെപി മേയർ അധികാരത്തിൽ എത്തുകയാണ്. കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ശിവസേന ഉദ്ദവ് വിഭാഗത്തിൽ നിന്നും ബിജെപി അധികാരം പിടിച്ചെടുത്തത്. ഇപ്പോൾ ബിഎംസിയിലെ മേയർ സ്ഥാനാർത്ഥിയെയും ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഘാട്‌കോപ്പറിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയും കോർപ്പറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥി റിതു തവ്‌ഡെ ആണ് മുംബൈയുടെ അടുത്ത മേയർ. ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് സഞ്ജയ് ശങ്കർ ഘഡിയാണ് ഡെപ്യൂട്ടി മേയർ. ഫെബ്രുവരി 11 ന് മേയർ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കും. മികച്ച ഭൂരിപക്ഷമുള്ളതിനാൽ ഇരുവരും വിജയം ഇപ്പോൾ തന്നെ ഉറപ്പിച്ചിരിക്കുകയാണ്. താഴെത്തട്ടിൽ സജീവമായി ഇടപഴകുകയും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ പൂർണ്ണമായും പ്രാപ്തയായിരിക്കുകയും ചെയ്യുന്ന നേതാക്കളെയാണ് മെയറായും ഡെപ്യൂട്ടി മേയർ ആയും തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ബിജെപി വ്യക്തമാക്കി.
മഹാരാഷ്ട്ര സംസ്ഥാന ബിജെപി മഹിളാ മോർച്ചയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന റിതു തവ്‌ഡെ തുടർച്ചയായി മൂന്നാം തവണയാണ് കോർപ്പറേറ്ററായി തിരഞ്ഞെടുക്കപ്പെടുന്നത്. റിതു തവ്ഡെ മറാത്ത സമുദായത്തിൽ നിന്നുള്ളയാളാണ്, പക്ഷേ ഇതുവരെ ഗുജറാത്തികൾ കൂടുതലുള്ള ഒരു പ്രദേശത്ത് (ഘട്കോപ്പർ) നിന്ന് വലിയ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. മറാത്തി, ഗുജറാത്തി വോട്ടർമാരുമായി ഒരുപോലെ ബന്ധം പുലർത്തുകയും താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു വരികയും ചെയ്തിട്ടുള്ള നേതാവാണ് റിതു തവ്ഡെ. ഘാട്‌കോപ്പറിലെ ജലക്ഷാമം നേരിടാൻ ജലമാഫിയയ്‌ക്കെതിരെ ‘ഹുണ്ട മോർച്ച’ സംഘടിപ്പിച്ച് വിജയം നേടിയതോടെ റിതു തവ്ഡെ മുഴുവൻ മഹാരാഷ്ട്രയിലും ശ്രദ്ധേയയായി. സ്ത്രീകൾക്ക് വിവിധ മേഖലകളിൽ തൊഴിലുകൾ നൽകി അവരെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുന്ന മഹിളാ ആർതിക് വികാസ് മഹാമണ്ഡലത്തിന്റെ മുൻ ഡയറക്ടർ കൂടിയാണ് റിതു തവ്ഡെ.













Discussion about this post