ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ അട്ടിമറി ഭീതിയുടെ മുൾമുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് പാകിസ്ഥാൻ. നെതർലൻഡ്‌സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ, മൂന്ന് പന്തുകൾ ബാക്കിനിൽക്കെയാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടത്. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട പാകിസ്ഥാനെ വാലറ്റത്തെ തകർപ്പൻ പ്രകടനമാണ് തുണച്ചത്.
തുടക്കത്തിൽ മികച്ച രീതിയിൽ മുന്നേറിയ പാകിസ്ഥാൻ പിന്നെ പതറി. 114 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പാകിസ്ഥാൻ തകർന്നുനിൽക്കുമ്പോഴാണ് ഫഹീം അഷ്‌റഫ് ക്രീസിലെത്തുന്നത്. 11 പന്തിൽ നിന്ന് രണ്ട് സിക്സറുകളും മൂന്ന് ഫോറുകളും ഉൾപ്പെടെ 29 റൺസ് നേടിയ അഷ്‌റഫ് പാകിസ്ഥാനെ വിജയതീരത്തെത്തിച്ചു. ഓപ്പണർ സാഹിബ്സാദാ ഫർഹാന്റെ (47) പോരാട്ടവും സയീം അയ്യൂബിന്റെ (24) പിന്തുണയും പാകിസ്ഥാന് കരുത്തായി.
ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് നിശ്ചിത ഓവറിൽ 147 റൺസിന് പുറത്തായിരുന്നു. നായകൻ സ്കോട്ട് എഡ്വാർഡ്‌സ് (37), ബാസ് ഡീ ലീഡി (30), മൈക്കൽ ലെവിറ്റ് (27) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്ഥാൻ ബാറ്റിംഗിനിടെ പത്തൊമ്പതാം ഓവറിൽ ലഭിച്ച ക്യാച്ച് അവസരം നെതർലൻഡ്‌സ് ഫീൽഡർമാർ കൈവിട്ടത് മത്സരത്തിലെ നിർണ്ണായക നിമിഷമായി മാറി. ആ ക്യാച്ച് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ലോകകപ്പിലെ ആദ്യ അട്ടിമറി ഇന്ന് സംഭവിക്കുമായിരുന്നു.
അതേസമയം ലോകകപ്പ് കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടം ഇന്ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. എന്നാൽ ആദ്യ മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിന്ന് നിരാശാജനകമായ വാർത്തകളാണ് പുറത്തുവരുന്നത്. കടുത്ത വൈറൽ പനിയെത്തുടർന്ന് ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുംറ ഇന്ന് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് പ്ലെയിങ് ഇലവനിലെത്തും.











Discussion about this post