ചെന്നൈ : തമിഴ്നാട്ടിൽ പക്ഷിപ്പനി ഭീഷണി. കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് തമിഴ്നാട് സർക്കാർ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചെന്നൈയിലുടനീളം 1,500 ലേറെ കാക്കകൾ ചത്തതിനെത്തുടർന്ന് ലബോറട്ടറി പരിശോധനകളിൽ H5N1 വൈറസ് സ്ഥിരീകരിച്ചു. വൈറസ് കോഴികളിലേക്കും മനുഷ്യരിലേക്കും വ്യാപിക്കുന്നത് തടയാൻ അധികാരികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കോഴികളെ വളർത്തുന്നവരും കാട്ടുപക്ഷികളെ കൈകാര്യം ചെയ്യുന്നവരും കർശനമായ ജൈവസുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന, മത്സ്യബന്ധന വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഫെബ്രുവരി ആദ്യവാരം മുതലാണ് തമിഴ്നാട്ടിൽ കാക്കകൾ കൂട്ടത്തോടെ ചത്തു വീഴുന്നതായി ശ്രദ്ധയിൽപ്പെട്ടത്. 2026 ജനുവരി 29 നും 2026 ഫെബ്രുവരി 4 നും ഇടയിൽ അഡയാർ, വേലച്ചേരി, തിരുവാൻമിയൂർ, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവിടങ്ങളിലെ പക്ഷികൾ മരങ്ങളിൽ നിന്നും മേൽക്കൂരകളിൽ നിന്നും വീഴുന്നതായി മുനിസിപ്പൽ തൊഴിലാളികൾക്ക് ആവർത്തിച്ച് പരാതികൾ ലഭിച്ചു. തുടർന്ന് നടത്തിയ ലാബ് പരിശോധനകളിൽ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട് സർക്കാർ സംസ്ഥാനത്തുടനീളം രോഗ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
ചുമ, ജലദോഷം, പനി, ശ്വാസതടസ്സം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഉടൻ വൈദ്യസഹായം തേടണമെന്നും പൊതുജനാരോഗ്യ ഡയറക്ടറേറ്റ് ഡോ. എ. സോമസുന്ദരം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അണുബാധ പടരാതിരിക്കാൻ ചത്ത പക്ഷികളെ കത്തിക്കുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണമെന്നും സർക്കാർ അറിയിച്ചു. തമിഴ്നാട്ടിൽ പക്ഷിപ്പനി പടർന്നു പിടിക്കുന്നത് കേരളത്തിലും ഇറച്ചിക്കോഴി, മുട്ട വിപണികളെ സാരമായി ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.










Discussion about this post