ഫെബ്രുവരി 15ന് കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ നിന്നുള്ള മഹാശിവരാത്രി ആഘോഷങ്ങൾ കേരളത്തിലെ 29 പ്രമുഖ ക്ഷേത്രങ്ങളിൽ തത്സമയം പ്രദർശിപ്പിക്കും. ഇതിലൂടെ സദ്ഗുരുവിനൊപ്പം രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ കേരളത്തിലെ ഭക്തർക്ക് അവസരമൊരുങ്ങുകയാണ്. കൂടാതെ 12 ക്ഷേത്രങ്ങളിൽ ഭക്തർക്ക് ‘രുദ്രാക്ഷ ദീക്ഷ’ സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവുമധികം ആളുകൾ തത്സമയം വീക്ഷിക്കുന്നതുമായ ആത്മീയ പരിപാടികളിലൊന്നാണ് വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലുള്ള ഈശ യോഗ സെന്ററിലെ മഹാശിവരാത്രി ആഘോഷം. ഈവർഷം സദ്ഗുരുവിൻ്റെ നേതൃത്വത്തിൽ ഭക്തിയും സംഗീതവും ധ്യാനവും ഒന്നിക്കുന്ന രാത്രിയുടനീളമുള്ള ഈ ആഘോഷം, 100-ലധികം ടിവി ചാനലുകളിലൂടെയും ഡിജിറ്റൽ സ്ട്രീമുകളിലൂടെയും 24 ഇന്ത്യൻ-വിദേശ ഭാഷകളിലായി 14 കോടിയിലധികം ആളുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സദ്ഗുരു പറയുന്നത് അനുസരിച്ച്, “ആത്മീയ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ, സവിശേഷമായ ഒരു ഗ്രഹ പ്രതിഭാസമാണ് ‘ശിവൻ്റെ മഹാരാത്രി’ എന്നറിയപ്പെടുന്ന മഹാശിവരാത്രി. ദക്ഷിണ കൈലാസം’ എന്ന് വിളിക്കപ്പെടുന്ന വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലായിരിക്കുന്നതിൻ്റെ ഗുണം നമുക്കുണ്ട്. ഐതിഹ്യങ്ങൾ പ്രകാരം ശിവൻ തന്നെ മൂന്നര മാസത്തിലധികം ഇവിടെ ചെലവഴിച്ചിട്ടുണ്ട്. നമ്മൾ 11 ഡിഗ്രി അക്ഷാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ചെരിവും കറക്കവും കണക്കിലെടുക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. ഏതാണ്ട് 11 ഡിഗ്രി അക്ഷാംശത്തിലാണ് അപകേന്ദ്ര ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്; അതിനർത്ഥം ഇവിടെ ഊർജത്തിൻ്റെ സ്വാഭാവികമായ ഉയർച്ചയുണ്ടാകും എന്നാണ്. ഈ ഊർജപ്രവാഹം അതിൻ്റെ ഉച്ചസ്ഥായിയിലെത്തുന്ന ദിവസമാണ് മഹാശിവരാത്രി. ഈ രാത്രിയിൽ സന്നിഹിതനാകാൻ പറ്റിയ ഏറ്റവും നല്ല സ്ഥലവും ഇതാണ്.”
ഫെബ്രുവരി 15 ന് ധ്യാനലിംഗത്തിൽ നടക്കുന്ന പഞ്ചഭൂത ആരാധനയോടെ ആഘോഷങ്ങൾ ആരംഭിക്കുന്നു. പ്രകൃതിയിലെ അഞ്ച് മൂലകങ്ങളെയും (ഭൂമി, ജലം, അഗ്നി, വായു, ആകാശം) ആദരവോടെ സമീപിക്കുന്ന ശക്തമായ ഒരു ശുദ്ധീകരണ ചടങ്ങാണിത്. 15 രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ലിംഗഭൈരവി മഹായാത്രയാണ്. സ്ത്രൈണശക്തിയുടെ പ്രഭാവം വിളിച്ചോതുന്ന ഈ ഗംഭീരമായ ഘോഷയാത്ര ഈ രാത്രിക്ക് ഒരു പ്രത്യേക ആത്മീയ തീവ്രത നൽകുന്നു. മഹാശിവരാത്രി പ്രമാണിച്ച്, ഈശ യോഗ സെന്ററിലെ ധ്യാനലിംഗ ക്ഷേത്രവും ലിംഗഭൈരവി ദേവിയുടെ സന്നിധിയും രാത്രി മുഴുവൻ ഭക്തർക്കായി തുറക്കും.
ആ രാത്രിയിലെ പ്രധാന ആകർഷണം 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയെ ജീവസുറ്റതാക്കുന്ന ‘ആദിയോഗി ദിവ്യദർശനം’ എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ്. യോഗയുടെ ഉത്ഭവത്തെക്കുറിച്ച് സദ്ഗുരു വിവരിക്കുമ്പോൾ, അത് അവിടെ ഒത്തുചേരുന്ന ആയിരക്കണക്കിന് ആളുകളിലും ഓൺലൈനിലൂടെ വീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് പ്രേക്ഷകരിലും ഒരേപോലെ അത്ഭുതവും ആദരവും നിറയ്ക്കുന്നു.
പുരാതനവും ആധുനികവുമായ സംഗീത ശൈലികൾ സമന്വയിക്കുന്ന വൈവിധ്യമാർന്ന പ്രകടനങ്ങളാൽ ഈ രാത്രി താളാത്മകമാകും. ഗുജറാത്തി നാടൻ പാട്ടുകളുടെ തനിമയും ആവേശവും പകരുന്ന ആദിത്യ ഗാധ്വിയുടേയും, പരമ്പരാഗത-നാടൻ വാദ്യമേളങ്ങളുടെ ഇടിമുഴക്കം തീർക്കുന്ന പ്രശാന്ത് സോനാഗ്രയുടേയും സംഘത്തിൻ്റെയും പ്രകടനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈശയുടെ സ്വന്തം സംഗീത ബാൻഡായ സൗണ്ട്‌സ് ഓഫ് ഈശ, സ്വരൂപ് ഖാൻ, ബ്ലേസ്, പാരഡോക്സ് എന്നിവരോടൊപ്പം കലാകാരന്മാരായ സ്വാഗത് റാത്തോഡ്, പൃഥ്വി ഗന്ധർവ് എന്നിവരുമായി ചേർന്ന് നാടൻ പാട്ടുകളുടെയും ആധുനിക സംഗീതത്തിൻ്റെയും മനോഹരമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കും. അർദ്ധരാത്രിയിൽ, സദ്ഗുരു എല്ലാവരെയും ‘മഹാമന്ത്ര’ ദീക്ഷയിലേക്ക് നയിക്കും. തുടർന്ന് ബ്രഹ്മമുഹൂർത്തത്തിൽ (പുലർച്ചെ 3.40-ന്), ആ രാത്രിയിലെ സവിശേഷമായ ഗ്രഹസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു ശക്തമായ ധ്യാനത്തിന് അദ്ദേഹം നേതൃത്വം നൽകും. സദ്ഗുരു സകല സൃഷ്ടിയുടെയും ഉറവിടമായി വിശേഷിപ്പിക്കുന്ന ‘തന്നിലെ ശൂന്യതയെ’ അനുഭവിക്കാനുള്ള അപൂർവമായ അവസരമാണ് ഇതിലൂടെ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്. ഈശയിലെ മഹാശിവരാത്രി അന്താരാഷ്ട്ര ആത്മീയ കലണ്ടറിലെ ഒരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുന്നു. വിശിഷ്ട വ്യക്തികൾ, സാംസ്കാരിക നായകർ, ആത്മീയ നേതാക്കൾ എന്നിവർ സ്ഥിരമായി ഈ ചടങ്ങിൽ പങ്കെടുക്കാറുണ്ട്. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി ഫെബ്രുവരി 15-ന് ഇന്ത്യൻ സമയം വൈകുന്നേരം 6 മണി മുതൽ സദ്ഗുരുവിൻ്റെ യൂട്യൂബ് ചാനലുകളിലും പ്രധാന മാധ്യമ ശൃംഖലകളിലും 24 ഭാഷകളിലായി തത്സമയം സംപ്രേക്ഷണം ചെയ്യും.












Discussion about this post