കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്കൂളിലുണ്ടായ അതിഭീകരമായ വെടിവെപ്പിൽ പത്ത് മരണം. ആറ് വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ പത്തോളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ഭീകരമായ ഈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. ഈ ദുരന്തസമയത്ത് ഭാരതം കാനഡയിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷ് കൊളംബിയയിലെ പീസ് റീജിയണിലുള്ള ‘ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ്’ (Tumbler Ridge Secondary School) ചൊവ്വാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്. തവിട്ടുനിറത്തിലുള്ള മുടിയുള്ള, ഗൗൺ ധരിച്ചെത്തിയ ഒരു സ്ത്രീയാണ് വെടിവെപ്പ് നടത്തിയതെന്നാണ് ദൃക്സാക്ഷികളും പൊലീസും നൽകുന്ന വിവരം. സ്കൂളിനുള്ളിൽ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാൾ കൂടി മരിച്ചു. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. സ്കൂളിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് മറ്റ് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ആകെ മരണസംഖ്യ പത്തായി ഉയർന്നു.
സംഭവത്തിൽ 25-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രാദേശിക മെഡിക്കൽ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെടിവെപ്പ് തുടങ്ങിയ ഉടൻ തന്നെ സ്കൂളും പരിസരവും പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായി. അക്രമി ഒറ്റയ്ക്കാണ് ഈ കൃത്യം ചെയ്തതെന്നും നിലവിൽ മറ്റ് ഭീഷണികൾ ഇല്ലെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും സുരക്ഷിതമായി സ്കൂളിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. സ്കൂളിനുള്ളിൽ ഇത്രയും വലിയൊരു കൂട്ടക്കൊല നടത്തിയത് കാനഡയെ ഞെട്ടിച്ചിരിക്കുകയാണ്.











Discussion about this post