ഗാർഹിക പീഡന നിരോധന നിയമവുമായി (Domestic Violence Act) ബന്ധപ്പെട്ട് നിർണ്ണായക നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഒരിക്കൽ സ്വന്തം ഇഷ്ടപ്രകാരം ഒഴിഞ്ഞുപോയ വീട്ടിൽ മടങ്ങിക്കയറാൻ അവകാശമുണ്ടെന്ന് ഒരു സ്ത്രീക്കും വാശിപിടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭർതൃഗൃഹത്തിൽ പുനഃപ്രവേശനം അനുവദിക്കണമെന്ന 81-കാരിയുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രവീന്ദർ ദുഡേജ ഉത്തരവിട്ടത്. പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകാനുള്ള നിയമത്തെ, പഴയ താമസസ്ഥലങ്ങളിലേക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിക്കയറാനുള്ള ഒരു ഉപാധിയായി കാണാനാവില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.
ഏകദേശം 60 വർഷത്തോളം താമസിച്ച ഗ്രീൻ പാർക്കിലെ വീട്ടിലേക്ക് മടക്കി അയക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. 2023 ഏപ്രിലിൽ ചികിത്സയ്ക്കായി മകളുടെ വീട്ടിലേക്ക് മാറിയതാണെന്നും എന്നാൽ ജൂലൈയിൽ തിരിച്ചെത്തിയപ്പോൾ വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും ഇവർ ആരോപിച്ചു. എന്നാൽ, ഹർജിക്കാരിക്ക് താമസിക്കാൻ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട് ലഭ്യമാണെന്നും അവർ തെരുവിലാക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പീഡനമോ മറ്റ് സമ്മർദ്ദങ്ങളോ മൂലമല്ല അവർ വീട് വിട്ടതെന്ന് ഹർജിയിൽ നിന്ന് തന്നെ വ്യക്തമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, നിലവിൽ ആ വീട്ടിൽ താമസിക്കുന്നവരുടെ സമാധാനം കെടുത്തിക്കൊണ്ട് ഒരു പുനഃപ്രവേശന ഉത്തരവ് നൽകുന്നത് നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 19 പ്രകാരമുള്ള താമസത്തിനുള്ള അവകാശം എന്നത് എല്ലാ സാഹചര്യത്തിലും ലഭിക്കുന്ന ഒന്നല്ല. പരാതിക്കാരിക്ക് അതേ നിലവാരത്തിലുള്ള മറ്റൊരു താമസസൗകര്യം ലഭ്യമാണെങ്കിൽ ഒരു പ്രത്യേക വീട്ടിൽ തന്നെ താമസിക്കണമെന്ന് നിർബന്ധം പിടിക്കാനാവില്ല. പരാതിക്കാരിയുടെയും വീട്ടിലെ മറ്റ് താമസക്കാരുടെയും അവകാശങ്ങൾ തമ്മിൽ കൃത്യമായ ബാലൻസ് ആവശ്യമാണ്. ഗാർഹിക പീഡന നിയമം സംരക്ഷണത്തിനായുള്ളതാണ്, അല്ലാതെ അത് മടങ്ങിക്കയറാനുള്ള നിയമമല്ലെന്ന് കോടതി ആവർത്തിച്ചു. ചികിത്സാ ആവശ്യങ്ങൾക്കായി സ്വന്തം താല്പര്യപ്രകാരം വീട് മാറിയ ഹർജിക്കാരിക്ക്, അവിടെ നിലവിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് പ്രവേശനം നൽകാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി പൂർണ്ണമായും തള്ളി.











Discussion about this post