ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള സുരക്ഷാ വെല്ലുവിളികളെ ഒരേസമയം പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് വൻ സൈനിക പരിഷ്‌കരണത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ അതിർത്തികൾ കാക്കാൻ മൂന്ന് പുതിയ തിയേറ്റർ കമാൻഡുകൾ രൂപീകരിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. സൈന്യത്തിന്റെ ആക്രമണ-പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ പുതിയ തീയേറ്റർ കമാൻഡുകൾ സഹായിക്കും. ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന നോർത്തേൺ തിയേറ്റർ കമാൻഡിന്റെ ആസ്ഥാനം ഉത്തർപ്രദേശിലെ ലഖ്‌നൗ ആയിരിക്കും. പൂർണ്ണമായും ചൈനീസ് അതിർത്തിയിലെ നീക്കങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും മാത്രമായിരിക്കും ഈ കമാൻഡിന്റെ ചുമതല.
അയൽരാജ്യമായ പാകിസ്താനിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ ജയ്പൂർ ആസ്ഥാനമാക്കിയാണ് വെസ്റ്റേൺ തിയേറ്റർ കമാൻഡ് പ്രവർത്തിക്കുക. പാക് അതിർത്തിയിലെ സൈനിക വിന്യാസവും വ്യോമ-കരസേനാ നീക്കങ്ങളും ഏകോപിപ്പിക്കുന്നത് ജയ്പൂരിലെ ഈ ആസ്ഥാനത്ത് നിന്നായിരിക്കും. ഇതിനെല്ലാം പുറമെ, ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനായി രൂപീകരിക്കുന്ന മാരിടൈം തിയേറ്റർ കമാൻഡിന്റെ ആസ്ഥാനമായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെയാണ് നിശ്ചയിച്ചിരിക്കുന്നത്. ചൈനീസ് നാവികസേനയുടെ ഇന്ത്യൻ സമുദ്രത്തിലെ അനാവശ്യ ഇടപെടലുകൾ തടയാനും സമുദ്ര അതിർത്തി പൂർണ്ണമായും സുരക്ഷിതമാക്കാനും ഈ കമാൻഡ് നിർണ്ണായക പങ്കുവഹിക്കും. കര, വ്യോമ, നാവിക സേനകളെ ഒരൊറ്റ കമാൻഡിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ യുദ്ധസാഹചര്യങ്ങളിൽ അതിവേഗത്തിലും കൃത്യതയോടും കൂടി തീരുമാനങ്ങളെടുക്കാൻ സാധിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഈ പുതിയ മാസ്റ്റർ പ്ലാനിലൂടെ തുടക്കമാകുന്നത്.











