രാജ്യസുരക്ഷയ്ക്കാണ് എല്ലാത്തിലും ഉപരിയായി പ്രഥമ പരിഗണന നൽകേണ്ടതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിനായി പുറത്തുനിന്നുള്ളവർക്ക് നൽകിയിരുന്ന എൻട്രി പാസുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന 136 വർഷം പഴക്കമുള്ള ഗൗരിപൂർ ജാമാ മസ്ജിദ് അഥവാ ‘ബങ്ക്രാ മസ്ജിദ്’ സുരക്ഷാ കാരണങ്ങളാൽ അവിടെനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഏറെക്കാലമായി സജീവമാണ്.
വിമാനത്താവളത്തിലെ രണ്ട് റൺവേകളിൽ പ്രധാനപ്പെട്ടത് സർവീസുകൾക്കായി ഉപയോഗിക്കുമ്പോൾ, ചെറിയ രണ്ടാമത്തെ റൺവേയ്ക്ക് തൊട്ടടുത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. അറ്റകുറ്റപ്പണികൾക്കായി പ്രധാന റൺവേ താൽക്കാലികമായി അടയ്‌ക്കേണ്ടി വരുമ്പോൾ വലിയ വിമാനങ്ങളുടെ ലാൻഡിംഗിനും ടേക്ക് ഓഫിനും ഇത് വലിയ തടസ്സമുണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിമാനങ്ങളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഭീഷണിയാകുന്നതിനൊപ്പം രണ്ടാമത്തെ റൺവേ വികസിപ്പിക്കുന്നതിനുള്ള ജോലികൾ തടസ്സപ്പെടാനും പള്ളിയുടെ ഈ സ്ഥാനം കാരണമാകുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതൽ സുരക്ഷാ കാരണങ്ങളാൽ വിമാനത്താവള ഗേറ്റിലൂടെയുള്ള എൻട്രി പാസുകൾ വിതരണം ചെയ്യുന്നത് അധികൃതർ നിർത്തിവെയ്ക്കുകയും പള്ളിയിലെ പ്രാർത്ഥനകൾ തടയുകയും ചെയ്തിരുന്നു.
പ്രദേശത്ത് സാമൂഹിക സൗഹാർദ്ദം നിലനിർത്തുന്നതിനായി പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും വിമാനത്താവളത്തിന്റെ സുരക്ഷിതത്വത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ചൈനയും ബംഗ്ലാദേശും അടുത്തുള്ള കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം അതീവ നിർണ്ണായകമാണെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. വിമാനത്താവളത്തിന്റെ വാതിലുകൾ പുറത്തുനിന്നുള്ളവർക്കായി തുറന്നിടാൻ കഴിയില്ലെന്നും എന്നാൽ ആരുടെയും മതസ്വാതന്ത്ര്യം തങ്ങൾ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് മൃഗബലി നിയമങ്ങൾ പാലിച്ച് ബക്രീദും ആയുധങ്ങൾ പ്രദർശിപ്പിക്കാതെ മുഹറവും ഇവിടെ സമാധാനപരമായി ആഘോഷിച്ചിട്ടുണ്ടെന്നും, നിയമങ്ങൾ അനുസരിച്ച് നല്ല പൗരന്മാരായി ജീവിക്കാനും മതം മറ്റുള്ളവരെ സ്വാധീനിക്കാതെ വ്യക്തിപരമായ കാര്യമായി കൊണ്ടുനടക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഈ നിലപാടിന് പൂർണ്ണ പിന്തുണയുമായി കേന്ദ്രമന്ത്രി സുകാന്ത മജൂംദാറും രംഗത്തെത്തിയിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളത്തിലെ പള്ളി കാരണം റൺവേ നിർമ്മാണം തടസ്സപ്പെടുന്നതിനെക്കുറിച്ച് മുൻപ് മാധ്യമങ്ങളിലൂടെ വായിച്ചിട്ടുണ്ടെന്നും മുൻകാല സർക്കാരുകൾ പ്രീണന രാഷ്ട്രീയം കാരണമാണ് ഇതിൽ ഇടപെടാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ സർക്കാർ പ്രീണന രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും പള്ളി മറ്റൊരിടത്തേക്ക് മാറ്റുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വിമാനത്താവളം ഉൾപ്പെടുന്ന ഡം ഡം ഉത്തർ മണ്ഡലത്തിലെ ബിജെപി എംഎൽഎ സൗരവ് സിക്ദറും പള്ളിയുടെ സാന്നിധ്യം റൺവേകളുടെ പൂർണ്ണമായ ഉപയോഗത്തിന് തടസ്സമാകുന്നുണ്ടെന്നും സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും ആരോപിച്ചു.
പള്ളി സന്ദർശിക്കുന്നവർക്ക് പശ്ചാത്തല പരിശോധനയോ വിമാനത്താവള പാസോ ആവശ്യമില്ലാത്ത അവസ്ഥയായിരുന്നുവെന്നും വിമാനത്താവളത്തിലെ ഏറ്റവും ഉയർന്ന സുരക്ഷാ മേഖലയായ ലെവൽ 3-യിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖരും ലക്ഷക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന അതീവ സുരക്ഷാ മേഖലയാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.









