ഉത്തര കൊറിയയുടെ അധികാരം നാലാം തലമുറയിലേക്കും കൈമാറാനുള്ള നീക്കങ്ങൾ സജീവമാക്കി ഭരണാധികാരി കിം ജോങ് ഉൻ. തന്റെ കൗമാരക്കാരിയായ മകൾ കിം ജൂ ആയെ രാജ്യത്തിന്റെ അടുത്ത ഭരണാധികാരിയായി കിം നിശ്ചയിച്ചു കഴിഞ്ഞുവെന്നാണ് ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) വ്യക്തമാക്കുന്നത്. മുമ്പ് ‘പിൻഗാമി പരിശീലനത്തിൽ’ (Successor Training) എന്ന് വിശേഷിപ്പിച്ചിരുന്ന ജൂ ആയെ, ഇപ്പോൾ ‘ഔദ്യോഗിക പിൻഗാമി ഘട്ടത്തിലേക്ക്’ (Successor-designate stage) ഉയർത്തിയതായാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉത്തര കൊറിയയിലെ സുപ്രധാന രാഷ്ട്രീയ സമ്മേളനമായ ‘വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ’ ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
2022 നവംബറിൽ ഒരു മിസൈൽ പരീക്ഷണവേദിയിൽ വെച്ചാണ് കിം ജൂ ആയെ ലോകം ആദ്യമായി കണ്ടത്. അതിനുശേഷം സൈനിക പരേഡുകളിലും ആയുധ വിക്ഷേപണ കേന്ദ്രങ്ങളിലും ഫാക്ടറികളിലും അവൾ പിതാവിനൊപ്പം സ്ഥിരം സാന്നിധ്യമായി. കഴിഞ്ഞ സെപ്റ്റംബറിൽ ബീജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലും ജൂ ആയെ കിം കൂടെക്കൂട്ടിയിരുന്നു. രാജ്യാന്തര നയതന്ത്ര വേദികളിൽ പോലും മകളെ പങ്കെടുപ്പിക്കുന്നത്, അവളാണ് തന്റെ യഥാർത്ഥ പിൻഗാമിയെന്ന് ലോകത്തിന് നൽകുന്ന വ്യക്തമായ സന്ദേശമാണ്. രാജ്യത്തിന്റെ നയപരമായ കാര്യങ്ങളിൽ പോലും 13-കാരിയായ ജൂ ആയെ അഭിപ്രായം പറയാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തര കൊറിയൻ രാഷ്ട്രീയത്തിൽ ഒരു സ്ത്രീ ഭരണാധികാരിയായി വരുന്നത് വിപ്ലവകരമായ മാറ്റമായിരിക്കും. 1948-ൽ രാജ്യം സ്ഥാപിതമായത് മുതൽ കിം കുടുംബത്തിലെ പുരുഷന്മാരാണ് രാജ്യം ഭരിക്കുന്നത്. എന്നാൽ, കിം ജൂ ആയെക്ക് ലഭിക്കുന്ന പ്രാധാന്യം ഈ പാരമ്പര്യം തകരുമെന്നതിന്റെ സൂചനയാണ്. ഉത്തര കൊറിയൻ മാധ്യമങ്ങൾ അവളെ ‘ബഹുമാനിക്കപ്പെടുന്ന പുത്രി’ എന്നും ‘വഴികാട്ടിയായ മഹദ് വ്യക്തി’ എന്നുമൊക്കെയാണ് ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
ഫെബ്രുവരി അവസാന വാരത്തിൽ നടക്കുന്ന ഒമ്പതാം പാർട്ടി കോൺഗ്രസിൽ ജൂ ആയെക്ക് പാർട്ടിയിൽ ഔദ്യോഗിക പദവികൾ നൽകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.













Discussion about this post