കേരള രാഷ്ട്രീയത്തിൽ വീണ്ടും ഉമ്മൻ ചാണ്ടി ചർച്ചകൾ സജീവമാകുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. ഗണേഷ് കുമാറിന്റെ സകല ‘കഥകളും’ തനിക്കറിയാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
ഉമ്മൻ ചാണ്ടിയുടെ മരണശേഷവും അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമങ്ങൾ ഗണേഷ് കുമാർ തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് താൻ പല കാര്യങ്ങളും മിണ്ടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ് കുമാറിന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഏക വ്യക്തി താനായിരിക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. “എല്ലാ കഥകളും എനിക്കറിയാം, മുഴുവൻ പറയേണ്ടി വന്നാൽ ഞാൻ പറയും. ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത് കൊണ്ട് ഗണേഷിന് എന്ത് ഗുണമാണ് കിട്ടാനുള്ളത്?” എന്നും അദ്ദേഹം ചോദിച്ചു. കല്ലറയിൽ പോസ്റ്റർ ഒട്ടിച്ചുപോലും ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളെ ചൊല്ലിയും സർക്കാരിനെ തിരുവഞ്ചൂർ രൂക്ഷമായി വിമർശിച്ചു. നിയമസഭയിൽ നൽകിയ മറുപടിയും ഹൈക്കോടതിയിൽ നൽകിയ വിശദീകരണവും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ചെലവിൽ സംഗമം നടത്തില്ലെന്ന് കോടതിയിൽ പറഞ്ഞ സർക്കാർ, സഭയിൽ തെറ്റായ വിവരങ്ങൾ നൽകിയോ എന്ന് വ്യക്തമാക്കണം.
ദേവസ്വം മന്ത്രിയും ബോർഡും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അയ്യപ്പ സംഗമത്തിന്റെ ചെലവുകളിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.











Discussion about this post