ഭാരതത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയമായ ‘സേവാ തീർത്ഥ്’ ഉദ്ഘാടനം ചെയ്യപ്പെട്ടു. കൊളോണിയൽ ഭൂതകാലത്തിന്റെ അടയാളങ്ങൾ തുടച്ചുനീക്കി, ഭാരതീയ പൈതൃകത്തിന് ഊന്നൽ നൽകി നിർമ്മിച്ച ഈ അത്യാധുനിക സമുച്ചയത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അതീവ നിർണ്ണായകമായ ഫയലുകളിൽ ഒപ്പുവെച്ചു. ‘നാഗരിക് ദേവോ ഭവ’ (പൗരൻ ദൈവതുല്യൻ) എന്ന ആപ്തവാക്യമുയർത്തുന്ന സേവാ തീർത്ഥിൽ വെച്ച് കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ക്ഷേമം മുൻനിർത്തിയുള്ള വിപ്ലവകരമായ പദ്ധതികൾക്കാണ് മോദി സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.
പിഎം റാഹത്ത് പദ്ധതി; റോഡപകടത്തിൽപ്പെടുന്നവർക്ക് രക്ഷാകവചം!
രാജ്യത്തെ റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്ന ‘പിഎം റാഹത്ത്’ (PM RAHAT) പദ്ധതിക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. പണമില്ലാത്തതിന്റെ പേരിൽ ആരുടെയും ജീവൻ നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണിത്. അപകടത്തിൽപ്പെടുന്നവർക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സ പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കും.
6 കോടി ‘ലഖ്പതി ദീദി’മാർ; സ്ത്രീശക്തിക്ക് കരുത്തായി പുതിയ ലക്ഷ്യം!
ഭാരതത്തിലെ ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ ലഖ്പതി ദീദി പദ്ധതിയിൽ വൻ കുതിച്ചുചാട്ടമാണ് മോദി പ്രഖ്യാപിച്ചത്. നിശ്ചയിച്ചതിലും ഒരു വർഷം മുൻപേ 3 കോടി ലഖ്പതി ദീദിമാർ എന്ന ലക്ഷ്യം ഭാരതം കൈവരിച്ചു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ, 2029 മാർച്ചിനുള്ളിൽ ലഖ്പതി ദീദിമാരുടെ എണ്ണം 6 കോടിയായി ഉയർത്താനുള്ള ഫയലിൽ പ്രധാനമന്ത്രി ഒപ്പുവെച്ചു.
കർഷകർക്കും സ്റ്റാർട്ടപ്പുകൾക്കും വൻ കൈത്താങ്ങ്!
കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ‘അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്’ ഒരു ലക്ഷം കോടിയിൽ നിന്ന് രണ്ട് ലക്ഷം കോടിയായി പ്രധാനമന്ത്രി ഉയർത്തി. കർഷകർക്ക് മികച്ച വിപണിയും സാങ്കേതിക വിദ്യയും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. യുവാക്കളുടെ നൂതന ആശയങ്ങൾക്ക് കരുത്ത് പകരാൻ 10,000 കോടി രൂപയുടെ ‘സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0’ പദ്ധതിക്കും അംഗീകാരം നൽകി. അത്യാധുനിക നിർമ്മാണ മേഖലയിലും ഡീപ്പ് ടെക്നോളജിയിലും ഭാരതത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് മോദി പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് (PMO), നാഷണൽ സെക്യൂരിറ്റി കൗൺസിൽ, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഇനി സേവാ തീർത്ഥിലായിരിക്കും പ്രവർത്തിക്കുക. വെറുമൊരു ഓഫീസ് സമുച്ചയമല്ല, മറിച്ച് 140 കോടി ജനങ്ങളെ സേവിക്കാനുള്ള ഒരു തീർത്ഥാടന കേന്ദ്രമായാണ് ഇതിനെ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനായി മോദി സർക്കാർ നടത്തുന്ന നവഭാരത നിർമ്മിതിയുടെ പ്രധാന നാഴികക്കല്ലാണിത്.












Discussion about this post