ശ്രീനഗർ : 2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ അദമ്യമായ ധൈര്യവും ത്യാഗവും ഓരോ ഇന്ത്യക്കാരനും ശക്തി നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പരമമായ ത്യാഗം രാജ്യത്തിന്റെ ഓർമ്മയിൽ എന്നും നിലനിൽക്കുമെന്നും ശക്തവും സുരക്ഷിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നമ്മെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതിന്റെ ഏഴാം വാർഷികത്തിൽ രാജ്യം കരിദിനം ആചരിക്കുകയാണ്. ജമ്മു കശ്മീരിലുടനീളം വലിയ രീതിയിലുള്ള സുരക്ഷാ പരിശോധനകൾ നടന്നു വരുന്നുണ്ട്. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ലാൽ ചൗക്കിൽ ജമ്മു കശ്മീർ പോലീസ് സംഘങ്ങൾ മിന്നൽ പരിശോധനകൾ നടത്തി. ജമ്മുകശ്മീരിൽ ഉടനീളം ഉള്ള ഹോട്ടലുകളിലും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും കർശന പരിശോധനകൾ നടക്കുന്നുണ്ട്. പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു 2019 ഫെബ്രുവരി 14ന് പുൽവാമയിൽ ഭീകരാക്രമണം നടത്തിയത്. ജമ്മു ശ്രീനഗർ ദേശീയ പാതയിൽ 2,500 ൽ അധികം സൈനികർ സഞ്ചരിച്ചിരുന്ന 78 വാഹനങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബർ ആക്രമണം നടത്തുകയായിരുന്നു. എല്ലാ വർഷവും ഫെബ്രുവരി 14ന് പുൽവാമയിൽ ജീവൻ ബലിയർപ്പിച്ചവർക്ക് രാഷ്ട്രം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
“2019 ലെ ഈ ദിവസം പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച ധീരരായ വീരന്മാരെ ഓർക്കുന്നു. അവരുടെ സമർപ്പണവും ദൃഢനിശ്ചയവും രാഷ്ട്രസേവനവും നമ്മുടെ കൂട്ടായ ബോധത്തിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും അവരുടെ നിലനിൽക്കുന്ന ധൈര്യത്തിൽ നിന്നാണ് ശക്തി നേടുന്നത്,” എന്ന് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.












Discussion about this post