ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കൈവരിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP), പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നു. ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും പ്രവാസ ജീവിതത്തിനും ശേഷം അധികാരത്തിൽ തിരിച്ചെത്തുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ നയതന്ത്ര വേദിയാക്കി മാറ്റാനാണ് ബിഎൻപി ലക്ഷ്യമിടുന്നത്. അയൽരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചതായും അതിൽ ഏറ്റവും പ്രധാനപ്പെട്ട അതിഥി നരേന്ദ്ര മോദിയായിരിക്കുമെന്നും ബിഎൻപി വൃത്തങ്ങൾ സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ മോദി ഇക്കാര്യം പരസ്യപ്പെടുത്തുകയും ചെയ്തു. “ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിക്കുന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു,” എന്നായിരുന്നു മോദിയുടെ കുറിപ്പ്.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിൽ 300 അംഗ പാർലമെന്റിൽ 200-ലേറെ സീറ്റുകൾ നേടിയാണ് ബിഎൻപി അധികാരം തിരിച്ചുപിടിച്ചത്. 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ താരിഖ് റഹ്മാൻ, തന്റെ അമ്മയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് ജനവിധി തേടിയത്. ഫെബ്രുവരി 16-ഓടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നാണ് പ്രാഥമിക സൂചനകൾ. ഷെയ്ഖ് ഹസീനയുടെ കാലത്ത് ഇന്ത്യയുമായി നിലനിന്നിരുന്ന ബന്ധം പുതിയ സർക്കാരിന് കീഴിലും കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ബിഎൻപി ആഗ്രഹിക്കുന്നത്.
താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്താൽ അത് ദക്ഷിണേഷ്യൻ നയതന്ത്ര ചരിത്രത്തിലെ പുതിയൊരു അധ്യായമാകും. ജമാഅത്തെ ഇസ്ലാമിയെ സഖ്യത്തിൽ നിന്ന് അകറ്റിനിർത്തി ‘നേഷൻ ഫസ്റ്റ്’ നയവുമായി മുന്നോട്ട് പോകുന്ന താരിഖ് റഹ്മാനെ ഇന്ത്യയും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ക്ഷണക്കത്ത് ഔദ്യോഗികമായി കൈമാറുന്നതോടെ പ്രധാനമന്ത്രിയുടെ സന്ദർശന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.













Discussion about this post