ന്യൂഡൽഹി : പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം. ഇനി മുതലുള്ള മന്ത്രിസഭായോഗങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് നിലകൊള്ളുന്ന പുതിയ കെട്ടിടമായ സേവാ തീർത്ഥിലായിരിക്കും നടക്കുക. റെയിൽവേ മേഖലയിൽ ഏകദേശം ₹18,509 കോടി ചെലവ് വരുന്ന മൂന്ന് മൾട്ടി-ട്രാക്കിംഗ് പദ്ധതികൾക്ക് ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ അംഗീകാരം ലഭിച്ചു. അസമിൽ ബ്രഹ്മപുത്രയ്ക്ക് കീഴിൽ ഒരു റോഡ്-കം-റെയിൽ ടണൽ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. ആകെ 1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് ആണ് കേന്ദ്രമന്ത്രിസഭായോഗത്തിൽ അംഗീകാരം ലഭിച്ചത്.
ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ 12 ജില്ലകളെ ഉൾപ്പെടുത്തിയാണ് മൂന്ന് മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.
കസാര-മൻമാഡ്, ഡൽഹി-അംബാല, ബല്ലാരി-ഹൊസാപേട്ട് എന്നീ വിഭാഗങ്ങളിൽ മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾ സ്ഥാപിക്കുന്നത് അംഗീകാരം ലഭിച്ച പ്രധാന പദ്ധതികളിൽ ഒന്നാണ്. ഈ പദ്ധതി വഴി ശൃംഖല ഏകദേശം 389 കിലോമീറ്റർ വികസിക്കും. നിർമ്മാണ സമയത്ത് 26.5 ദശലക്ഷം തൊഴിലും സൃഷ്ടിക്കപ്പെടും. നിരവധി തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം ഈ പദ്ധതിയിലൂടെ നടപ്പിലാക്കാൻ കഴിയുന്നത്. റോഡ് അടിസ്ഥാന സൗകര്യങ്ങളിൽ, മഹാരാഷ്ട്രയിലെ ഘോട്ടി ത്രിംബക് മൊഖഡ ജവഹർ മാനർ പാൽഘർ വിഭാഗത്തിന്റെ നവീകരണത്തിന് അംഗീകാരം ലഭിച്ചു. 154 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ പദ്ധതിക്ക് ₹3,320 കോടി ചിലവാകും. ഈ പാത വ്യാവസായിക മേഖലകളെ എക്സ്പ്രസ് വേകളുമായും തീരദേശ മേഖലയുമായും ബന്ധിപ്പിക്കും.
നഗരവികസന സമീപനത്തിൽ ഒരു മാതൃകാപരമായ മാറ്റം വരുത്തിക്കൊണ്ട്, ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ അർബൻ ചലഞ്ച് ഫണ്ട് (യുസിഎഫ്) ആരംഭിക്കാൻ സർക്കാർ അംഗീകാരം നൽകി. പദ്ധതി ചെലവിന്റെ 25 ശതമാനം കേന്ദ്രസർക്കാർ വഹിക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഒരു പ്രധാന ഉത്തേജനമായി, 10,000 കോടി രൂപയുടെ മൊത്തം കോർപ്പസുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0 സ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.









Discussion about this post