ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്കായി 31 റഫേൽ മറൈൻ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ന്യൂഡൽഹി സന്ദർശിക്കുന്ന വേളയിൽ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വേണ്ടിയുള്ള 114 ഫ്രഞ്ച് വിമാനങ്ങൾക്ക് പുറമേയാണ് ഇന്ത്യൻ നാവികസേനയ്ക്കായി 31 മറൈൻ വിമാനങ്ങൾ കൂടി വാങ്ങുന്നത്.
കരാർ അന്തിമമായാൽ, ഇന്ത്യ ഓർഡർ ചെയ്യുന്ന മൊത്തം റഫേലുകളുടെ എണ്ണം 145 ആയി ഉയരും. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ-മറൈൻ വിമാനങ്ങൾക്കായി 64,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. കൂടുതൽ സമുദ്ര പട്രോൾ വിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യൻ സർക്കാർ പാനൽ വ്യാഴാഴ്ച പ്രാഥമിക അനുമതി നൽകിയതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഫേൽ ജെറ്റുകളും റഫേൽ മറൈൻ വിമാനങ്ങളും വാങ്ങുന്നതിനായി 39.74 ബില്യൺ ഡോളറിന്റെ കരാറിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
അതിർത്തികളിൽ നിരന്തരമായ സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യോമശക്തി നിലനിർത്തുക എന്നത് ഒരു തന്ത്രപരമായ മുൻഗണനയാണ്. നേരത്തെ ഫ്രാൻസിൽ നിന്ന് 114 റഫേൽ മൾട്ടി-റോൾ യുദ്ധവിമാനങ്ങളും യുഎസിൽ നിന്ന് ആറ് പി -8 ഐ സമുദ്ര നിരീക്ഷണ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറൈൻ വിമാനങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.













Discussion about this post